മുൻ പരിസ്ഥിതി മന്ത്രി സ്റ്റീവൻ ഗിൽബോൾട്ടിന്റെ രാജിക്ക് പിന്നാലെ പ്രധാനമന്ത്രി മാർക്ക് കാർണി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയിൽ ഇമിഗ്രേഷൻ മന്ത്രിയായിരുന്ന മാർക്ക് മില്ലറെ തിരികെ കൊണ്ടുവന്നതാണ് പ്രധാന മാറ്റം. സ്റ്റീവൻ ഗിൽബോൾട്ടിന്റെ വകുപ്പായ കനേഡിയൻ ഐഡന്റിറ്റി ആൻഡ് കൾച്ചർ മന്ത്രി എന്ന സുപ്രധാന വകുപ്പും അതോടൊപ്പം ഔദ്യോഗിക ഭാഷകളുടെ ചുമതലയുള്ള മന്ത്രി എന്ന പദവിയും മില്ലർക്ക് ലഭിച്ചു. ഇതോടൊപ്പം ഗവൺമെന്റ് ട്രാൻസ്ഫോർമേഷൻ, പൊതുമരാമത്ത്, സംഭരണ വകുപ്പ് മന്ത്രിയായ ജോയൽ ലൈറ്റ്ബൗണ്ടിന് ഗിൽബോൾട്ട് സ്ഥാനമൊഴിഞ്ഞ കെബെക്ക് ലെഫ്റ്റനന്റ് പദവി നൽകി. നിലവിലെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രിയായ ജൂലി ഡാബ്രൂസിന് നാച്വർ ഫയൽ കൈകാര്യം ചെയ്യാനുള്ള അധിക ചുമതലയും ലഭിച്ചു. റിഡ്യൂ ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് മാർക്ക് കാർണി സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
ഫെഡറൽ സർക്കാരും ആൽബർട്ട സർക്കാരും തമ്മിലുള്ള ഊർജ്ജ കരാറിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയാണ് മുൻ പരിസ്ഥിതി പ്രവർത്തകനായ സ്റ്റീവൻ ഗിൽബോൾട്ട് രാജിവെച്ചത്. പാരിസ്ഥിതിക വിഷയങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കേണ്ട ഒരാളാണ് താനെന്നും അതുകൊണ്ടാണ് ഫെഡറൽ ഗവൺമെന്റും ആൽബർട്ട സർക്കാരും തമ്മിലുള്ള ധാരണാപത്രത്തെ ശക്തമായി എതിർക്കുന്നതെന്നുമാണ് ഗിൽബോൾട്ട് പറഞ്ഞത്.







