ഓട്ടവ: കാനഡയിൽ ലിബറൽ സർക്കാർ വാഗ്ദാനം ചെയ്ത ആദായനികുതി ഇളവ് സഭ ഏകകണ്ഠമായി അംഗീകരിച്ചു. നികുതി ഇളവിലൂടെ രണ്ട് വരുമാനമുള്ള കുടുംബങ്ങൾക്ക് പ്രതിവർഷം 840 ഡോളർ വരെ ലാഭിക്കാൻ കഴിയുമെന്ന് ലിബറലുകൾ പറയുന്നു. ആദായനികുതി ഇളവിന് ഹൗസ് ഓഫ് കോമൺസ് ഏകകണ്ഠമായാണ് വോട്ട് ചെയ്തത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നടത്തിയ വാഗ്ദാനമാണ് ഇപ്പോൾ നടപ്പിലാക്കിയത്. ഏറ്റവും കുറഞ്ഞ മാർജിനൽ നികുതി നിരക്ക് 15 ശതമാനത്തിൽ നിന്ന് 14 ശതമാനമാക്കിയണ് കുറച്ചിരിക്കുന്നത്. നികുതി മാറ്റങ്ങൾ വരുത്തുന്നതിനായി സർക്കാർ കഴിഞ്ഞ ആഴ്ചയാണ് “വേസ് ആൻഡ് മീൻസ്” പ്രമേയം അവതരിപ്പിച്ചത്. സഭ ചേർന്നപ്പോൾ എല്ലാ എംപിമാരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു. നിയമനിർമ്മാണത്തിലൂടെ മാറ്റങ്ങൾ പാസാക്കുന്നതിന് മുമ്പ് നികുതി കോഡിൽ മാറ്റങ്ങൾ വരുത്താൻ വേണ്ടിയാണ് വേസ് ആൻഡ് മീൻസ് പ്രമേയം അവതരിപ്പിച്ചത്. എന്നാൽ പിന്നീട് ഒരു ബിൽ ഇതിനായി പാസാക്കേണ്ടതുണ്ട്.
കാനഡ ദിനത്തോടെ നികുതി ഇളവ് നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വാഗ്ദാനം ചെയ്തു. കൺസർവേറ്റീവുകളും പുതിയ മാറ്റത്തിന് അനുകൂലമായി വോട്ട് ചെയ്തു. തങ്ങൾ അധികാരത്തിൽ വന്നാൽ നികുതി നിരക്ക് 12.75 ശതമാനമായി കുറയ്ക്കുമെന്നായിരുന്നു കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ പറഞ്ഞത്.