ബോസ്റ്റൺ: ഫോർ നേഷൻസ് ഫേസ്-ഓഫ് ഐസ് ഹോക്കി ടൂർണമെൻ്റിന് അവസാനവിസിൽ മുഴങ്ങിയതിനൊപ്പം “ഓ കാനഡ” ഗാനം ബോസ്റ്റണിലെ ടിഡി ഗാർഡൻ സ്റ്റേഡിയത്തിൽ അലയടിച്ചു. ക്രിക്കറ്റിൽ ഇന്ത്യ-പാക്കിസ്ഥാൻ എന്ന തലത്തിലേക്ക് വളർന്ന ഫൈനലിൽ 3-2 എന്ന സ്കോറിന് കാനഡ അമേരിക്കയെ അട്ടിമറിച്ചു. ട്രംപിൻ്റെ താരിഫ് ഭീഷണികൾക്കും കാനഡയെ 51-ാമത്തെ യുഎസ് സംസ്ഥാനമാക്കുന്ന സംസാരത്തിനും ശേഷം ടൂർണമെൻ്റിൽ രണ്ട് നോർത്ത് അമേരിക്കൻ ഐസ് ഹോക്കി ശക്തികൾ തമ്മിലുള്ള മത്സരം കൂടുതൽ തീവ്രത കൈവരിച്ചിരുന്നു.
മേപ്പിൾ ലീഫ് പതാക 4 നേഷൻസ് ഫേസ്-ഓഫ് ട്രോഫിക്ക് പിന്നിൽ പാറിപറന്നതിനൊപ്പം “നിങ്ങൾക്ക് ഞങ്ങളുടെ രാജ്യത്തെ എടുക്കാൻ കഴിയില്ല – നിങ്ങൾക്ക് ഞങ്ങളുടെ ഗെയിമും എടുക്കാൻ കഴിയില്ല,” എന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. കാനഡയുടെ വിജയത്തിന് പിന്നാലെ യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊന്നായ കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണിക്ക് തക്കമറുപടി നൽകുകയായിരുന്നു ട്രൂഡോ. ഫോർ നേഷൻസ് ഫേസ്-ഓഫ് ഹോക്കി ഫൈനൽ മത്സരം കാണാൻ “ഗവർണർ ട്രൂഡോ”യെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ക്ഷണിച്ചിരുന്നു.