കാനഡ-യുഎസ് അതിർത്തി സുരക്ഷ വർധിപ്പിക്കുന്നതിന് പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കാനഡ. ഇതുമായി ബന്ധപ്പെട്ട് പുതിയ ബിൽ അവതരിപ്പിക്കുമെന്ന് ഫെഡറൽ പൊതുസുരക്ഷാ മന്ത്രി ഗാരി അനന്ദസംഗരി അറിയിച്ചു. ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, നിരീക്ഷണ ടവറുകൾ എന്നിവ ഉപയോഗിച്ച് അതിർത്തിയിൽ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നതുൾപ്പെടെ കാനഡ നടപ്പിലാക്കിയിരുന്ന സുരക്ഷാ നടപടികളെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ബിൽ. കൂടാതെ അതിർത്തികൾക്കപ്പുറത്ത് പ്രവർത്തിക്കുന്ന സംഘടിത കുറ്റകൃത്യ ഗ്രൂപ്പുകളെ ലക്ഷ്യം വെക്കുന്നതിനായി കാനഡ അമേരിക്കയുമായി ചേർന്ന് ഒരു നോർത്ത് അമേരിക്കൻ “ജോയിന്റ് സ്ട്രൈക്ക് ഫോഴ്‌സ്” രൂപീകരിക്കും.
നിയമവിരുദ്ധവും മോഷ്ടിക്കപ്പെട്ടതുമായ കാറുകൾ ഉൾപ്പെടെയുള്ളവയുടെ കയറ്റുമതി തടയുന്നതിനായി സാധനങ്ങൾ പരിശോധിക്കാൻ കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് പുതിയ അധികാരങ്ങൾ നൽകുമെന്നും സർക്കാർ അറിയിച്ചു.