2025ൽ കാനഡയിൽ അഭയം തേടിയുള്ള അപേക്ഷകളിൽ വലിയ ഇടിവുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 40 ശതമാനം കുറവ് രേഖപ്പെടുത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അമേരിക്ക അതിർത്തി സുരക്ഷ ശക്തമാക്കുകയും അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുകയും ചെയ്തതാണ് ഇതിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കയിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റം സമീപ മാസങ്ങളിൽ മുഴുവനായി തടയാൻ കഴിഞ്ഞെന്ന് യുഎസ് അവകാശപ്പെട്ടിരുന്നു. ഇത് യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്നാണ് വിദഗ്ദ്ധർ പറയുന്നതെങ്കിലും കർശനമായ നിയമങ്ങൾ അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റങ്ങൾ കുറച്ചിട്ടുണ്ട്.
കാനഡ അതിർത്തിയിലും ഇതിൻ്റെ പ്രതിഫലനം വ്യക്തമാണ്. 2024-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 2025 ജൂണിൽ പിടിയിലായവരുടെ എണ്ണം 3,601ൽ നിന്ന് 702 ആയി ഇടിഞ്ഞു, ജൂലൈയിൽ 3,037ൽ നിന്ന് 554 ആയി കുറഞ്ഞു. എന്നാൽ, വിദേശികൾക്ക് വേണ്ടിയുള്ള സ്ക്രീനിംഗ് കാനഡയിൽ വേണ്ടത്ര ശക്തമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ശരിയായ പരിശോധന ഇപ്പോഴും ഇല്ലെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അഭയം ആവശ്യപ്പെട്ടുള്ള മൂന്ന് ലക്ഷത്തോളം അപേക്ഷകൾ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. അപേക്ഷകളിൽ തീരുമാനമാകുന്നതിന് മുൻപ് തന്നെ രാജ്യത്ത് താമസമാക്കുന്നവരുമുണ്ട്. എന്നാൽ നിരീക്ഷണവും നാടുകടത്തലും ശക്തമാക്കാനുള്ള വ്യവസ്ഥകൾ അടങ്ങുന്നതാണ് പുതിയ ബിൽ C-2, കുടിയേറ്റ സംവിധാനത്തിൻ്റെ വിശ്വാസ്യത പുനഃസ്ഥാപിക്കുന്നതിനും രാഷ്ട്രീയ ഏകകണ്ഠത ഉണ്ടാക്കുന്നതിനും കാനഡ അടിയന്തരമായി നടപടികൾ കൈക്കൊള്ളേണ്ട സമയമാണിതെന്ന് എന്ന് വിദഗ്ധർ പറയുന്നു.
വർഷങ്ങൾക്ക് ശേഷം കാനഡയും കുടിയേറ്റം കുറയ്ക്കാനുള്ള ശ്രമങ്ങളിലാണ്. എന്നാൽ കാനഡയിൽ ശക്തമായ അതിർത്തി പട്രോളിംഗും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ശരിയായ പരിശോധനയും ഇല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. യു.എസ്. മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ഒരാളും അനധികൃതമായി രാജ്യത്ത് പ്രവേശിച്ചിട്ടില്ല എന്ന ആഭ്യന്തര സുരക്ഷാ വകുപ്പിൻ്റെ (DHS) അവകാശവാദം, വളച്ചൊടിച്ച പ്രചാരണമായാണ് വിദഗ്ധർ അതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ യു.എസ്. അതിർത്തികളിൽ കുടിയേറ്റ ശ്രമങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ വലിയ തോതിൽ കുറഞ്ഞുവെന്നത് കണക്കുകൾ തെളിയിക്കുന്നു.







