കാനഡയിൽ പഞ്ചാബി വംശജർക്ക് നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രമുഖ പഞ്ചാബി ഗായകൻ മൻകീർത് ഔലഖ്. കാനഡയിൽ ജീവിക്കുന്നതിനേക്കാൾ സുരക്ഷിതം ഇപ്പോൾ പഞ്ചാബാണെന്നും, ഇന്ത്യയിൽ അധികാരികൾ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കപിൽ ശർമ്മ, ഗിപ്പി ഗ്രേവാൾ, എ.പി. ധില്ലൺ തുടങ്ങിയ പ്രമുഖ പഞ്ചാബി കലാകാരന്മാരുടെ കാനഡയിലെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ വെടിവെപ്പ് നടന്നിരുന്നു.
കൊല്ലപ്പെട്ട സിദ്ദു മൂസെ വാലയുടെ അടുത്ത സുഹൃത്താണ് മൻകീർത് ഔലഖ്. മൂസെ വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മൻകീർത്തിൻ്റെ പേരും മാനേജരുടെ പേരും ഉയർന്നിരുന്നു. മൂസെ വാലയുടെ മരണത്തിന് തൊട്ടുപിന്നാലെയാണ് മൻകീർത് കാനഡയിലേക്ക് പോയത്. കാനഡയിൽ ജീവിക്കാനായി വലിയ ആവേശത്തോടെയാണ് താൻ പോയതെന്നും എന്നാൽ സുരക്ഷാ കാരണങ്ങളാൽ തിരികെ വരികയായിരുന്നുവെന്നും മൻകീർത് പറഞ്ഞു. “എൻ്റെ കുടുംബം കാനഡയിലുണ്ടായിരുന്നു, പക്ഷേ അവിടെ ജീവിക്കുക എന്നത് വളരെ പ്രയാസകരമായി മാറി. കാനഡയിൽ താമസിക്കാൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു, എന്നാൽ കഴിഞ്ഞില്ല. വെടിവെപ്പുകൾ, പ്രത്യേകിച്ച് ഇന്ത്യക്കാർക്ക് നേരെയുളളത് അവിടെ വളരെ സാധാരണമായി മാറിയിരിക്കുന്നു. ഒട്ടും സുരക്ഷിതമല്ല,” മൻകീർത് വ്യക്തമാക്കി.
പഞ്ചാബിൽ തനിക്ക് സുരക്ഷിതത്വം തോന്നാൻ കാരണം പഞ്ചാബ് പൊലീസ് നൽകുന്ന സുരക്ഷയാണെന്ന് അദ്ദേഹം പറഞ്ഞു. “ഇവിടെ പഞ്ചാബ് പൊലീസ് ഉള്ളതുകൊണ്ടാണ് ഞങ്ങൾ സുരക്ഷിതരായിരിക്കുന്നത്. ഇവിടെ സുരക്ഷയുണ്ട്. കാനഡയിലും അമേരിക്കയിലും ഞങ്ങൾക്ക് യാതൊരു സുരക്ഷയുമില്ല. കാനഡയിൽ ബുള്ളറ്റ് പ്രൂഫ് കാർ ഉപയോഗിക്കാനാവില്ല, അതുകൊണ്ട് എനിക്ക് ഇവിടേക്ക് മടങ്ങേണ്ടിവന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ പഞ്ചാബിൽ ഗ്യാങ് വാറുകൾ അതിൻ്റെ മൂർദ്ധന്യാവസ്ഥയിലാണെങ്കിലും പൊലീസിൻ്റെ സംരക്ഷണം കാരണമാണ് കലാകാരന്മാർക്ക് സുരക്ഷിതമായി തുടരാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷയുടെ കാര്യത്തിൽ കാനഡ ഇതിലും മോശമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







