വാഷിംഗ്ടൺ: കാനഡയും ചൈനയും തമ്മിൽ ഒപ്പിട്ട പുതിയ വ്യാപാര കരാറിനെച്ചൊല്ലി അമേരിക്കൻ ഭരണകൂടത്തിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഒഴിവാക്കാനുള്ള കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതാണ് നയതന്ത്ര വൃത്തങ്ങളെ അമ്പരപ്പിച്ചത്. എന്നാൽ, ട്രംപിന്റെ നിലപാടിന് വിരുദ്ധമായി കാനഡയുടെ നീക്കം വടക്കേ അമേരിക്കൻ സുരക്ഷാ സഖ്യത്തെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകി.
ചൈനയുമായി കരാറിലേർപ്പെടാൻ കാനഡയ്ക്ക് അവകാശമുണ്ടെന്നും മാർക്ക് കാർണി രാജ്യതാൽപ്പര്യത്തിന് അനുസൃതമായ തീരുമാനമാണ് എടുത്തതെന്നും ട്രംപ് വൈറ്റ് ഹൗസിൽ വാർത്താ ലേഖകരോട് പറഞ്ഞു. എന്നാൽ, ചൈനീസ് നിർമിത വാഹനങ്ങൾ കനേഡിയൻ വിപണിയിൽ പ്രവേശിക്കുന്നത് വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി വ്യക്തമാക്കി. കാനഡ ഈ തീരുമാനത്തിൽ പിന്നീട് ഖേദിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയുടെ നടപടി സുരക്ഷാപരമായി വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറും ചൂണ്ടിക്കാട്ടി. ചൈനീസ് വാഹനങ്ങളിലെ ഇന്റർനെറ്റ് അധിഷ്ഠിത സാങ്കേതികവിദ്യകൾ ചാരവൃത്തിക്ക് ഉപയോഗിക്കപ്പെട്ടേക്കാം. അതിനാൽ ഇത്തരം വാഹനങ്ങൾ അമേരിക്കൻ മണ്ണിൽ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ വിപണിയോടുള്ള ആശ്രിതത്വം കുറയ്ക്കാൻ കാനഡ ശ്രമിക്കുമ്പോൾ, ട്രംപ് നൽകുന്ന പിന്തുണയെ സംശയത്തോടെയാണ് നിരീക്ഷകർ കാണുന്നത്. ട്രംപിന്റെയും ഉദ്യോഗസ്ഥരുടെയും വ്യത്യസ്ത നിലപാടുകൾ വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകളെയും നയതന്ത്ര ബന്ധത്തെയും ബാധിച്ചേക്കും.







