ഓൺലൈൻ ലോൺ കമ്പനി ഉൾപ്പെട്ട സൈബർ ആക്രമണ കേസിൽ ക്യൂബെക്കിൽ നിന്നുള്ള നാല് പേർക്കെതിരെ കുറ്റം ചുമത്തി കാൽഗറി പോലീസ്. സോണിക് ക്യാഷ് 500 എന്ന കമ്പനിയാണ് സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത്. ഒറ്റ ദിവസം ഉപഭോക്താക്കൾക്ക് ആയിരക്കണക്കിന് ഫോൺ കോളുകൾ ഇവർ ചെയ്തതായാണ് ആരോപണം. ഇതിലൂടെ ഉപഭോക്താക്കൾക്ക് ടെലിഫോണിലൂടെ ആരെയും ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. ടെലിഫോണി ഡെനിയൽ ഓഫ് സർവീസ് (TDoS) എന്നാണ് ഇത്തരത്തിലുള്ള സൈബർ ആക്രമണം അറിയപ്പെടുന്നത്.
2022 ഡിസംബറിൽ ഒരാൾ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതേ രീതിയിലുള്ള ആക്രമണം നേരിടുന്ന അഞ്ച് പേരെ കൂടി പോലീസ് പിന്നീട് കണ്ടെത്തി. ആക്രമണങ്ങൾ ഇരകളുടെയും അവരുടെ കുടുംബങ്ങളുടെയും ആശയവിനിമയത്തെ തടസ്സപ്പെടുത്തി. 2024 ഫെബ്രുവരിയിൽ, പോലീസ് അഞ്ച് സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി ആയിരക്കണക്കിന് രേഖകളും 200-ലധികം ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. ഇത് കമ്പനിയുടെ സൈബർ ആക്രമണം തടയാൻ സഹായിച്ചു. അറസ്റ്റിലായ ലാവലിൽ നിന്നുള്ള സ്റ്റീവൻ മാൻസിനി, ജോണി റിയോക്സ് എന്നിവർക്കെതിരെ കൊള്ള, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മോൺട്രിയലിൽ നിന്നുള്ള സ്കോട്ട് ഗെഡ്സിനും മേഗൻ വാർട്ടൂക്കിയനും എതിരെ ഭീഷണിപ്പെടുത്തൽ, ആശയവിനിമയത്തെ ശല്യപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. നാലു പേരെയും അടുത്ത മാസം കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന.







