വാഷിംഗ്ടൺ: വാഷിംഗ്ടൺ സ്റ്റേറ്റിൽ പിതാവ് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന മൂന്ന് യുവ സഹോദരിമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇവരുടെ മൃതദേഹങ്ങൾ കൈകൾ സിപ്പ്-കെട്ടി, തലയിൽ പ്ലാസ്റ്റിക് ബാഗുകൾ കെട്ടിയ നിലയിൽ കണ്ടെത്തിയതായി കോടതി രേഖകൾ പറയുന്നു. വെനാച്ചി പോലീസ് പറയുന്നതനുസരിച്ച്, 32 വയസ്സുള്ള അവരുടെ പിതാവ് ട്രാവിസ് ഡെക്കറാണ് ഇവരെ അവസാനമായി കണ്ടെത്. 9 വയസ്സുള്ള പൈറ്റിൻ, 8 വയസ്സുള്ള എവ്‌ലിൻ, 5 വയസ്സുള്ള ഒലിവിയ എന്നിവരുമായി വെള്ളിയാഴ്ച ഇയാൾ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പിന്നീടാണ് പിതാവിനെയും മൂന്നു സഹോദരിമാരെയും കാണാതാകുന്നത്. തുടർന്ന് ശനിയാഴ്ച പ്രദേശത്തെ ഹോട്ടലുകൾ ഉൾപ്പെടെ വെനാച്ചിയുടെ പല ഭാഗങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
എന്നാൽ ഈ ആഴ്ച ആദ്യം, ഡെക്കറുടെ 2017 ജിഎംസി സിയറ പിക്കപ്പ് ട്രക്ക് റോക്ക് ഐലൻഡ് ക്യാമ്പ് ഗ്രൗണ്ടിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ഡെപ്യൂട്ടി കണ്ടെത്തി. അതിനുള്ളിൽനിന്നാണ് പെൺകുട്ടികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ, മൂന്ന് പെൺകുട്ടികളും ശ്വാസംമുട്ടി മരിച്ചിരിക്കാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അവരുടെ പിതാവിനെതിരെ അറസ്റ്റ് വാറണ്ടിനെ പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാൾക്കെതിരേ ഫസ്റ്റ് ഡിഗ്രി കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ബുധനാഴ്ച, യു.എസ്. മാർഷൽസ് സർവീസ് അദ്ദേഹത്തെ പിടികൂടുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾക്ക് $20,000 പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.