തിരുവനന്തപുരം : അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി ഭരണമുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘മിഷൻ 2026’ കർമ്മപദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് നടന്ന തദ്ദേശ ജനപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ അധികാരത്തിലെത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സംസ്ഥാനത്തെ പാർട്ടിയുടെ വോട്ട് വിഹിതത്തിലുണ്ടായ വർദ്ധനവ് ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ വിജയസാധ്യതകൾ വിവരിച്ചത്. “2014-ൽ 11 ശതമാനമായിരുന്ന വോട്ട് വിഹിതം 2024-ൽ 20 ശതമാനമായി ഉയർന്നു. 20 ശതമാനത്തിൽ നിന്ന് 40 ശതമാനത്തിലേക്കുള്ള ദൂരം അധികമില്ല. ഇന്ന് തിരുവനന്തപുരത്ത് ബിജെപിക്ക് മേയർ ഉണ്ടെങ്കിൽ നാളെ കേരളത്തിൽ ബിജെപിയുടെ മുഖ്യമന്ത്രിയുണ്ടാകും,” അമിത് ഷാ പറഞ്ഞു.
വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് എത്താൻ വികസിത കേരളം ആവശ്യമാണെന്നും നിലവിലെ എൽഡിഎഫ്–യുഡിഎഫ് മുന്നണികൾക്ക് അതിന് കഴിയില്ലെന്നും അദ്ദേഹം വിമർശിച്ചു. ശബരിമലയിലെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്നും അഴിമതിയില്ലാത്ത ഭരണത്തിനായി ബിജെപിക്ക് അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിന് ശേഷമാണ് അദ്ദേഹം സമ്മേളന നഗരിയിലെത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, പ്രകാശ് ജാവദേക്കർ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.







