ഒട്ടാവ: കാനഡയിലെ താമസക്കാർക്ക് ആശ്വാസമേകി രാജ്യത്തെ ശരാശരി വാടക നിരക്കിൽ വൻ ഇടിവ്. കഴിഞ്ഞ 31 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിലെ കണക്കുകൾ പ്രകാരം, റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ ശരാശരി മാസവാടക മുൻവർഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം കുറഞ്ഞ് 2,057 ഡോളറിലെത്തി. കഴിഞ്ഞ 16 മാസമായി വാടക നിരക്കുകളിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തുന്നത് കുടിയേറ്റക്കാർക്കും കുറഞ്ഞ വരുമാനക്കാർക്കും വലിയ ആശ്വാസമാണ് പകരുന്നത്.
കൂടുതൽ കോണ്ടോ അപ്പാർട്ടുമെന്റുകൾ നിർമ്മാണം പൂർത്തിയാക്കി വിപണിയിലേക്ക് എത്തിയതാണ് വാടക കുറയാൻ പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വീടുകളുടെ ലഭ്യത വർധിച്ചതോടെ ഉടമകൾ വാടക കുറയ്ക്കാൻ നിർബന്ധിതരായി. ഒരു ബെഡ്റൂം യൂണിറ്റുകളുടെ വാടകയിൽ 3.4 ശതമാനത്തിന്റെ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. എന്നാൽ വലിയ കുടുംബങ്ങൾ ആവശ്യപ്പെടുന്ന മൂന്ന് ബെഡ്റൂം അപ്പാർട്ടുമെന്റുകളുടെ നിരക്കിൽ നേരിയ വർധനവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
പ്രധാന നഗരങ്ങളിൽ വാൻകൂവറിലാണ് വാടകയിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. ടൊറന്റോയിലെ വാടക നിരക്ക് കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഒന്റാരിയോയിൽ 3.3 ശതമാനവും ആൽബർട്ടയിൽ 4.3 ശതമാനവും ബ്രിട്ടീഷ് കൊളംബിയയിൽ 4.7 ശതമാനവും ഇടിവ് രേഖപ്പെടുത്തി. മോൺട്രിയൽ, എഡ്മന്റൺ എന്നിവിടങ്ങളിലും ചെറിയ തോതിലുള്ള കുറവുണ്ട്. അതേസമയം, സസ്കാച്ചവൻ, മാനിറ്റോബ എന്നീ പ്രവിശ്യകളിൽ വാടക നിരക്കിൽ നേരിയ വർധന രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്.







