ടെഹ്‌റാന്‍ : ഇറാനില്‍ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളെത്തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബര്‍ 28-ന് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം രണ്ടാഴ്ച പിന്നിടുമ്പോള്‍ രാജ്യം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. നോര്‍വേ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് (IHR) ആണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരില്‍ ഒന്‍പത് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ മരണസംഖ്യ ഇതിലും എത്രയോ ഉയര്‍ന്നതാകാമെന്നും ചില കണക്കുകള്‍ പ്രകാരം അയ്യായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായും മനുഷ്യാവകാശ സംഘടനകള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ഇറാന്‍ ഭരണകൂടം രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്റര്‍നെറ്റ് നിരോധനം വിവരങ്ങള്‍ പുറംലോകമറിയുന്നതിന് വലിയ തടസ്സമായി മാറിയിരിക്കുകയാണ്. ഇതുവരെ പതിനായിരത്തിലധികം പേര്‍ വിവിധയിടങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധം അടിച്ചമര്‍ത്താന്‍ സൈന്യം വെടിവെപ്പ് നടത്തുന്നതായും ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ, പ്രക്ഷോഭകാരികളെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
ഇറാനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. വ്യോമാക്രമണം ഉള്‍പ്പെടെയുള്ള സൈനിക നടപടികള്‍ ആലോചനയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അമേരിക്ക ഏതെങ്കിലും തരത്തിലുള്ള പ്രകോപനം നടത്തിയാല്‍ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാക്കര്‍ ഖാലിബാഫ് മുന്നറിയിപ്പ് നല്‍കി. മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളും കപ്പലുകളും തങ്ങളുടെ ലക്ഷ്യമാകുമെന്നും ഇറാന്‍ വ്യക്തമാക്കി. പ്രതിഷേധം ഇറാനിലെ 31 പ്രവിശ്യകളിലേക്കും വ്യാപിച്ചതോടെ ഭരണകൂടം വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്.







