ഒട്ടാവ: ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിനില്ലെന്ന് ഇന്ത്യന്‍വംശജയും കാനഡയുടെ ഗതാഗത മന്ത്രിയുമായ അനിത ആനന്ദ്. പാര്‍ലമെന്റിലേക്ക് ഇനി മത്സരിക്കാനില്ലെന്നും അനിത പറഞ്ഞു. ലിബറല്‍ പാര്‍ട്ടി തലവനായിരുന്ന ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചതിനു പിന്നാലെ ഈ രണ്ട് പദവികളിലേക്കും ഉയര്‍ന്നുകേട്ട പേരുകളിലൊന്ന് അനിതയുടേതായിരുന്നു. അക്കാദമിക മേഖലയിലേക്കു മടങ്ങുകയാണെന്നാണ് അനിത ആനന്ദ് എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
Please see my statement. pic.twitter.com/UePgtYFUHJ
— Anita Anand (@AnitaAnandMP) January 11, 2025
രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ്, ടൊറന്റോ സര്‍വകലാശാലയിലെ നിയമ പ്രഫസര്‍ ആയിരുന്നു അനിത. തമിഴ്‌നാട്ടില്‍നിന്നുള്ള സ്വാതന്ത്ര്യസമര സേനാനി വി.എ. സുന്ദരത്തിന്റെ മകന്‍ എസ്.വി. ആനന്ദിന്റെയും പഞ്ചാബുകാരിയായ സരോജ് രാമിന്റെയും മകളാണ്. ഡോക്ടര്‍ ദമ്പതികളായ ആനന്ദും സരോജും കാനഡയിലേക്ക് കുടിയേറുകയായിരുന്നു. 2019ല്‍ ട്രൂഡോ മന്ത്രിസഭയില്‍ അംഗമായ അനിത, പബ്ലിക് സര്‍വിസ് ആന്‍ഡ് പ്രൊക്വയര്‍മെന്റ് വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. 2021ല്‍ പ്രതിരോധമന്ത്രിയായി. 2024-ലാണ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയാകുന്നത്.
കനേഡിയന്‍ സായുധസേനയുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിലും യുക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ യുക്രെയ്‌നു, കാനഡയുടെ പിന്തുണ ഉറപ്പാക്കുന്നതിലും അനിത പ്രധാന പങ്കുവഹിച്ചിരുന്നു. ഗതാഗത മന്ത്രിയെന്ന നിലയില്‍ നഗരത്തിരക്ക് പോലുള്ള വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങൾ കണ്ടെത്താനും കാനഡയുടെ ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും അവര്‍ക്ക് സാധിച്ചു. ട്രഷറി ബോര്‍ഡിന്റെ പ്രസിഡന്റായും അനിത പ്രവര്‍ത്തിച്ചിരുന്നു.