എഡ്മിന്‍റൻ : ആൽബർട്ടയിലെ ആരോഗ്യസംവിധാനം നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധി കണക്കിലെടുത്ത് പ്രവിശ്യയിൽ ഉടനടി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഡോക്ടർമാരുടെ സംഘടനയായ ആൽബർട്ട മെഡിക്കൽ അസോസിയേഷൻ (എ.എം.എ) ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലൂടെ കൂടുതൽ വിഭവങ്ങളും ധനസഹായവും യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കി സാഹചര്യം നേരിടണമെന്നാണ് ഡോക്ടർമാരുടെ പക്ഷം. ആശുപത്രികളിലെ രോഗിബാഹുല്യം നിയന്ത്രണാതീതമായതും അത്യാഹിത വിഭാഗങ്ങളിൽ ചികിത്സ ലഭ്യമാക്കാൻ നേരിടുന്ന കാലതാമസവും മൂലം പ്രവിശ്യയിലെ ജനജീവൻ അതീവ വെല്ലുവിളി നേരിടുകയാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. എഡ്മിന്‍റൻ, കാൽഗറി തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ ചികിത്സാ കേന്ദ്രങ്ങൾ നിലവിൽ അവയുടെ പരമാവധി ശേഷിയുടെ 150 ശതമാനത്തിലധികം രോഗികളെ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രോഗികളെ ഉൾക്കൊള്ളാൻ ശേഷിയില്ലാത്തതിനാൽ ആശുപത്രി ഇടനാഴികളിലും താൽക്കാലിക സ്ട്രെച്ചറുകളിലും ചികിത്സ നൽകേണ്ടി വരുന്ന ദുരവസ്ഥയാണ് നിലവിലുള്ളതെന്ന് അസോസിയേഷൻ എമർജൻസി മെഡിസിൻ വിഭാഗം അധ്യക്ഷൻ ഡോ. പോൾ പാർക്ക്സ് വ്യക്തമാക്കി. ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി ചികിത്സാ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. എഡ്മിന്‍റനിലെ ഗ്രേ നൺസ് കമ്മ്യൂണിറ്റി ആശുപത്രിയിൽ നെഞ്ചുവേദനയുമായി എത്തിയ പ്രശാന്ത് ശ്രീകുമാർ എന്ന നാൽപ്പത്തിനാലുകാരൻ എട്ടു മണിക്കൂറോളം ചികിത്സ കാത്തുനിന്ന് മരണപ്പെട്ട സംഭവം നിലവിലെ ദുരവസ്ഥയുടെ ആഴം വ്യക്തമാക്കുന്നതാണ്. മതിയായ വൈദ്യപരിശോധനയോ സമയബന്ധിതമായ ഇടപെടലോ ഉണ്ടാകാത്തതാണ് ഈ ദാരുണ അന്ത്യത്തിന് കാരണമായതെന്ന ആക്ഷേപത്തിൽ സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ശ്വസനസംബന്ധിയായ പകർച്ചവ്യാധികളും ഇൻഫ്ലുവൻസയും പടർന്നുപിടിക്കുന്നതാണ് ആരോഗ്യമേഖലയിലെ നിലവിലെ സമ്മർദ്ദം ഇരട്ടിയാക്കിയത്. അത്യാഹിത വിഭാഗങ്ങളിൽ ചികിത്സ തേടിയെത്തുന്നവർ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നത് രോഗാവസ്ഥ സങ്കീർണ്ണമാകുന്നതിനും മരണനിരക്ക് ഉയരുന്നതിനും കാരണമാകുന്നു. വർധിച്ചുവരുന്ന ജനസംഖ്യയ്ക്കനുസൃതമായി ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണത്തിൽ വർധനയുണ്ടാകാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടി.
ആരോഗ്യമേഖലയിൽ സേവനങ്ങൾ മെച്ചപ്പെടുത്താൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും, അതിവേഗം കര്യങ്ങൾ നിയന്ത്രണ വിധേയമാക്കാൻ സാധിക്കും എന്നും പ്രവിശ്യാ ഭരണകൂടം അറിയിച്ചു.







