കാനഡയിൽ നിന്ന് ആൽബർട്ടയെ വേർപ്പെടുത്താനുള്ള ഹർജിയിൽ സ്വന്തം പാർട്ടിയിലെ എം.എൽ.എമാർ ഒപ്പിടുന്നതിനെ തടയില്ലെന്ന് പ്രീമിയർ ഡാനിയൽ സ്മിത്ത് വ്യക്തമാക്കി. തന്റെ പാർട്ടിയിലെ (UCP) അംഗങ്ങൾക്ക് ഏത് ഹർജിയിലും ഒപ്പിടാൻ അവകാശമുണ്ടെന്നും ഒരിക്കലും താൻ അവരെ നിയന്ത്രിക്കില്ലെന്നും പ്രീമിയർ പറഞ്ഞു. എന്നാൽ ആൽബർട്ട കാനഡയ്ക്കുള്ളിൽ പരമാധികാരമുള്ള സംസ്ഥാനമായി നിലകൊള്ളണം എന്നതിനാണ് തന്റെ സർക്കാർ മുൻഗണന നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഹിതപരിശോധനയ്ക്കുള്ള നിബന്ധനകൾ ലഘൂകരിച്ച സ്മിത്ത് സർക്കാരിന്റെ നടപടിയിൽ ഖേദമില്ലെന്നും വ്യക്തമാക്കിയിരുന്നു. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആൽബർട്ടയെ നിരന്തരം ആക്രമിച്ചിരുന്നതായി കുറ്റപ്പെടുത്തിയ സ്മിത്ത് മാർക്ക് കാർണി ആൽബർട്ടയുടെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു. സർക്കാരിന്റെ അജണ്ടയിൽ ഇല്ലാത്ത വിഷയങ്ങളിൽ ജനങ്ങൾക്ക് ഇടപെടാനുള്ള മാർഗമാണ് ഹർജികളെന്നും അതിനെ താൻ എതിർക്കില്ലെന്നുമാണ് സ്മിത്തിൻ്റെ നിലപാട്. ആൽബർട്ടയിലെ വിഭവങ്ങൾ ഫെഡറൽ സർക്കാർ ചൂഷണം ചെയ്യുന്നു എന്നാരോപിച്ചാണ് വിഘടനവാദികൾ ഇപ്പോൾ ശക്തമായി രംഗത്തെത്തിയത്. ട്രംപ് ഭരണകൂടം ഈ വിഷയത്തിൽ എന്ത് നിലപാട് എടുക്കും എന്നത് കാനഡയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്.
ആൽബർട്ടയുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള വിപുലമായ ഒപ്പുശേഖരണമാണ് നടക്കുന്നത്. ഹിതപരിശോധന നടത്തുന്നതിനായി മെയ് മാസത്തിനുള്ളിൽ ഏകദേശം 1,78,000 ഒപ്പുകൾ ശേഖരിക്കാനാണ് വിഘടനവാദി ഗ്രൂപ്പുകൾ ലക്ഷ്യമിടുന്നത്. ഇതിനിടെ വിഘടനവാദി നേതാക്കളായ ജെഫ്രി റാത്ത്, മിച്ച് സിൽവെസ്റ്റർ എന്നിവർ അമേരിക്കൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. ഇത്തരം നടപടികളെ ‘രാജ്യദ്രോഹം’ എന്ന് ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി വിമർശിച്ചിരുന്നു. ആൽബർട്ട പ്രോസ്പിരിറ്റി പ്രോജക്റ്റ് (APP) നേതാക്കൾ വാഷിങ്ങ്ടണിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ.







