എഡ്മിൻറൻ: കാനഡയിലെ വിദ്യാർത്ഥി വിവര സംവിധാനമായ പവർസ്കൂളിനുണ്ടായ സൈബർ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് ആൽബർട്ട ഇൻഫർമേഷൻ ആൻഡ് പ്രൈവസി കമ്മീഷണർ ഓഫീസ് (ഒഐപിസി). കാനഡയിലുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥി വിവരങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന സംവിധാനത്തിൽ കഴിഞ്ഞ മാസം സൈബർ ആക്രമണം നേരിട്ടിരുന്നു.
ആൽബർട്ടയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് മുപ്പത്തി ഒന്നോളം നിയമലംഘനങ്ങൾ നടന്നതായി കാണിക്കുന്ന നോട്ടീസുകൾ ഓഫീസിന് ലഭിച്ചതായി ഒഐപിസി കമ്മീഷണർ ഡയാൻ മക്ലിയോഡ് പറഞ്ഞു. എഡ്മിൻറൻ കാത്തലിക് സ്കൂൾ ഡിവിഷൻ, സെൻ്റ് ആൽബർട്ട് പബ്ലിക് സ്കൂളുകൾ, റോക്കി വ്യൂ സ്കൂളുകൾ, കാൽഗറി ബോർഡ് ഓഫ് എഡ്യൂക്കേഷൻ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ആൽബർട്ടയിലെ കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടാനുള്ള അവകാശങ്ങൾ വളരെ ഗൗരവമായി കാണുന്നതായി ഡയാൻ മക്ലിയോഡ് ഉറപ്പു നൽകി. ലംഘനത്തിലൂടെയുണ്ടായ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനും ബാധിച്ച ആളുകളുടെ ആകെ എണ്ണം കണ്ടെത്തുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതായും അദ്ദേഹം അറിയിച്ചു.
വിദ്യാർത്ഥികളുടെ പേരുകൾ, ജനനത്തീയതികൾ, ഫോൺ നമ്പറുകൾ, വിലാസങ്ങൾ, മെഡിക്കൽ വിവരങ്ങൾ, വ്യക്തിഗത ആരോഗ്യ നമ്പറുകളും ഡോക്ടറെ ബന്ധപ്പെടാനുള്ള വിവരങ്ങളും, രക്ഷിതാവിന്റെ വിവരങ്ങൾ തുടങ്ങിയവയാണ് ഡിസംബർ 22 നും 28 നും ഇടയിൽ നടന്ന സൈബർ ആക്രമണത്തിലൂടെ സൈബർ കുറ്റവാളികൾ കൈക്കലാക്കിയത്. ഇതേത്തുടർന്ന് കാനഡയിലെ പ്രൈവസി കമ്മീഷണറുടെ ഓഫീസും ഔപചാരിക അന്വേഷണം ആരംഭിച്ചു. അതേസമയം, ഇരയായവർക്ക് ക്രെഡിറ്റ് മോണിറ്ററിങ്ങും ഐഡൻ്റിറ്റി പ്രൊട്ടക്ഷൻ സേവനങ്ങളും പവർസ്കൂൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.