പ്രവിശ്യയിൽ നടപ്പിലാക്കുന്ന പുതിയ ‘നോ-ഫോൾട്ട്’ ഇൻഷുറൻസ് രീതിയിലൂടെ വാഹനഉടമകൾക്ക് കൂടുതൽ തുക ലാഭിക്കാൻ സാധിക്കുമെന്ന് ആൽബർട്ട സർക്കാർ. വർഷം ശരാശരി 258.87 ഡോളറെങ്കിലും ലാഭിക്കാൻ സാധിക്കുമെന്നാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അപകടങ്ങളിൽ ആർക്കാണ് തെറ്റുപറ്റിയതെന്ന് കണ്ടെത്താൻ അഭിഭാഷകർക്കായി ചിലവഴിക്കുന്ന വൻതുക ഒഴിവാക്കുന്നതിലൂടെയാണ് ലാഭം ലഭിക്കുക. എന്നാൽ വാഹനത്തിനുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാനുള്ള ഇൻഷുറൻസ് നിരക്കുകളിൽ നേരിയ വർധനവുണ്ടാകാനും സാധ്യതയുണ്ട്.
അതേസമയം കോടതി നടപടികൾ ഒഴിവാകുന്നത് നല്ലതാണെന്ന് ഒരു വിഭാഗം കരുതുമ്പോൾ, പരിമിതമായ നിയമസഹായം സാധാരണക്കാർക്ക് തിരിച്ചടിയാകുമെന്ന് വിമർശനം ഉയരുന്നുണ്ട്. മാനിറ്റോബയിലെ സർക്കാർ ഇൻഷുറൻസ് മാതൃകയിലാണ് ആൽബർട്ട പുതിയ ‘നോ-ഫോൾട്ട്’ ഇൻഷുറൻസ് രീതി നടപ്പിലാക്കുന്നത്. എന്നാൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സർക്കാർ സംവിധാനവും ആൽബർട്ടയിലെ സ്വകാര്യ ഇൻഷുറൻസ് കമ്പനികളും തമ്മിലുള്ള വ്യത്യാസം വെല്ലുവിളിയായേക്കാം.
ഈ പരിഷ്കാരം രാജ്യത്തെ തന്നെ ഏറ്റവും മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ഒന്നായിരിക്കുമെന്ന് ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡ അവകാശപ്പെടുന്നു. അതേസമയം, തട്ടിപ്പുകൾ വർധിക്കാനും തർക്കങ്ങൾ പരിഹരിക്കാൻ കൃത്യമായ സംവിധാനം ഇല്ലാതെ വരാനും സാധ്യതയുണ്ടെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 2027-ഓടെ ആൽബർട്ടയിൽ ഈ പുതിയ ഇൻഷുറൻസ് സംവിധാനം പൂർണ്ണമായി നിലവിൽ വരും.







