എഡ്മിന്റൻ: അപ്രൻ്റിസ്ഷിപ്പ് പരിശീലനത്തിനായി 1.5 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആൽബർട്ട സർക്കാർ. ഇലക്ട്രിക്കൽ, വെൽഡിങ് ജോലികൾ പോലുള്ള ഉയർന്ന ഡിമാൻഡുള്ള മേഖലകളിലെ വൈദഗ്ധ്യമുള്ള ട്രേഡുകളെ പിന്തുണയ്ക്കുന്നതിനായാണ് സർക്കാർ ഗ്രാൻ്റ് പ്രോഗ്രാം ആരംഭിക്കുന്നതെന്ന് പ്രവിശ്യാ അഡ്വാൻസ്ഡ് എഡ്യൂക്കേഷൻ മന്ത്രി രാജൻ സാവ്‌നി പറഞ്ഞു. യൂണിയനുകളുമായുള്ള പങ്കാളിത്തത്തിലൂടെ പരിശീലന സീറ്റുകൾ ഏകദേശം 650 ആക്കി വർധിപ്പിക്കുക എന്നതാണ് സംരംഭത്തിന്‍റെ ലക്ഷ്യം.
പ്രതിവർഷം 50 ലക്ഷം ഡോളർ എന്ന നിലയിൽ മൂന്ന് വർഷത്തേക്കാണ് ഫണ്ടിങ് നടത്താൻ സർക്കാർ പദ്ധതിയിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ പരിശീലന അവസരങ്ങൾ നൽകിക്കൊണ്ട് വൈദഗ്ധ്യമുള്ള ട്രേഡുകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ആൽബർട്ട ഇതിനകം തന്നെ വൈദഗ്ധ്യമുള്ള ട്രേഡുകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി 50 ലക്ഷം ഡോളറിന്‍റെ പൈലറ്റ് പ്രോഗ്രാമായ ആൽബർട്ട ഇൻഡസ്ട്രി സ്കിൽസ് ഗ്രാൻ്റ് അവതരിപ്പിച്ചിട്ടുണ്ട്.