ആൽബർട്ടയിലെ വാഹന ഇൻഷുറൻസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി സൂപ്രണ്ട് ഓഫ് ഇൻഷുറൻസ് വാർഷിക റിപ്പോർട്ട്. കഴിഞ്ഞ വർഷമുണ്ടായ കാൽഗറിയിലെ ആലിപ്പഴ വർഷവും ജാസ്പറിലെ കാട്ടുതീയും ഇൻഷുറൻസ് കമ്പനികൾക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ചതായും, പ്രീമിയം തുകയേക്കാൾ 18 ശതമാനം അധികം തുക ക്ലെയിമുകളായി കമ്പനികൾക്ക് നൽകേണ്ടി വന്നുവെന്നും ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡ (IBC) അറിയിച്ചു. ഏകദേശം 35 ഓളം വാഹന ഇൻഷുറൻസ് കമ്പനികൾ ഇക്കാലയളവിൽ വലിയ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.
2024-ൽ സർക്കാർ കൊണ്ടുവന്ന ‘ഗുഡ് ഡ്രൈവർ റേറ്റ് ക്യാപ്’ പ്രകാരം പ്രീമിയം വർധനയ്ക്ക് പരിധി നിശ്ചയിച്ചിരുന്നു. ആദ്യം 3.7 ശതമാനമായിരുന്ന ഈ പരിധി 2025-ൽ 7.5 ശതമാനമായി ഉയർത്തിയെങ്കിലും, നാശനഷ്ടങ്ങൾ മൂലമുള്ള ചെലവ് ഇതിലും വേഗത്തിൽ വർദ്ധിക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പണപ്പെരുപ്പം, വാഹന മോഷണം, ശാരീരിക പരിക്കുകൾക്കുള്ള നഷ്ടപരിഹാര തുകയിലുണ്ടായ വർദ്ധനവ് എന്നിവയാണ് ഇൻഷുറൻസ് തുക ഉയരാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൂന്നാം കക്ഷി ബാധ്യതകളുമായി ബന്ധപ്പെട്ട കോടതി വിധികൾ വലിയ സാമ്പത്തിക ഭാരമാണ് ഇൻഷുറൻസ് മേഖലയ്ക്ക് നൽകുന്നത്.
ഇൻഷുറൻസ് നിരക്കുകളിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും (Rate caps) വർദ്ധിച്ചുവരുന്ന നിയമച്ചെലവുകളുമാണ് കമ്പനികൾക്ക് പ്രവർത്തനം ദുഷ്കരമാക്കുന്നതെന്ന് ഐബിസി വൈസ് പ്രസിഡന്റ് ആരോൺ സതർലാൻഡ് വ്യക്തമാക്കി. പ്രതിസന്ധി മൂലം പല കമ്പനികളും അൽബർട്ട വിട്ടുപോകുന്നത് മത്സരശേഷി കുറയാനും ഇൻഷുറൻസ് സുരക്ഷ ലഭ്യമാക്കുന്നത് കൂടുതൽ പ്രയാസകരമാകാനും കാരണമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.







