എയർ കാനഡയിലെ ഫ്ലൈറ്റ് അറ്റൻഡന്റുമാരിൽ 99.7% പേരും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതായി കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) അറിയിച്ചു. ഓഗസ്റ്റ് 16-ന് 72 മണിക്കൂർ പണിമുടക്ക് നോട്ടീസ് എയർ കാനഡയ്ക്ക് നൽകുമെന്ന് CUPE പറഞ്ഞു.
പണിമുടക്ക് ആരംഭിക്കുന്നതിനായി ജൂലൈ 28 ഉച്ചകഴിഞ്ഞ് ആരംഭിച്ച വോട്ടെടുപ്പ് ഓഗസ്റ്റ് അഞ്ച് വരെ തുടരുകയായിരുന്നു. വർഷാരംഭം മുതൽ ആരംഭിച്ച കരാർ ചർച്ച വിജയത്തിലെത്താത്ത സാഹചര്യത്തിലാണ് ജീവനക്കാർ പണിമുടക്കിനൊരുങ്ങുന്നത്. അതേസമയം പണിമുടക്ക് ആരംഭിച്ചാൽ ടൊറൻ്റോ പിയേഴ്സൺ ഉൾപ്പെടെ കാനഡയിലെ പ്രധാന വിമാനത്താവളങ്ങളെ സാരമായി ബാധിച്ചേക്കും. ഫ്ലൈറ്റ് അറ്റൻഡൻ്റുമാരുടെ മുൻ കരാർ മാർച്ച് 31-ന് അവസാനിച്ചിരുന്നു. വേതന വർധന, വേതനമില്ലാത്ത ജോലി, ദിവസബത്ത, പെൻഷൻ, ജോലി നിയമങ്ങൾ, വിശ്രമവേളകൾ തുടങ്ങിയയവയാണ് തർക്കവിഷയങ്ങൾ. അനുദിനം ഉയരുന്ന ജീവിതച്ചെലവിൽ ഒരു എൻട്രി ലെവൽ ഫ്ലൈറ്റ് അറ്റൻഡൻ്റിന് പ്രതിമാസം 1,951.30 ഡോളർ മാത്രമാണ് ലഭിക്കുന്നതെന്നും ഇത് ജീവിക്കാൻ തികയുന്നില്ലെന്നും യൂണിയൻ പറയുന്നു.