ഓട്ടവ: കാനഡയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയർ കാനഡ എയർലൈനുമായി താൽക്കാലിക കരാറിലെത്തിയതോടെ ഫ്ളൈറ്റ് അറ്റൻഡന്റുകളുടെ യൂണിയൻ നടത്തി വന്ന സമരം അവസാനിപ്പിച്ചു. ഏകദേശം നാല് ദിവസം നീണ്ടുനിന്ന പണിമുടക്കാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. ശമ്പളവും നഷ്ടപരിഹാര നയങ്ങളും പോലുള്ള വ്യവസ്ഥകളെച്ചൊല്ലിയുള്ള തർക്കത്തിൽ ശനിയാഴ്ച ഏകദേശം 10,000 ഫ്ലൈറ്റ് അറ്റൻഡന്റുകൾ ജോലിയിൽ നിന്ന് പിന്മാറി. ക്രമേണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും പൂർണ്ണമായ പുനഃസ്ഥാപനത്തിന് ഒരു ആഴ്ചയോ അതിൽ കൂടുതലോ സമയമെടുക്കുമെന്നും അധികൃതർ പറഞ്ഞു. തിരക്കേറിയ വേനൽക്കാലത്ത് ഫ്ളൈറ്റ് അറ്റൻഡന്റുകളുടെ നടത്തിയ പണിമുടക്കിനെത്തുടർന്ന് വൻതോതിൽ ഫ്ലൈറ്റുകൾ റദ്ദാക്കേണ്ടി വന്നിരുന്നു. ഇത് പതിനായിരക്കണക്കിന് യാത്രക്കാരെയും ബാധിച്ചു.
അതേസമയം എയർലൈനുമായും അതിന്റെ കുറഞ്ഞ ചെലവിലുള്ള അനുബന്ധ സ്ഥാപനമായ എയർ കാനഡ റൂജുമായും മധ്യസ്ഥത പൂർത്തിയാക്കിയതായി യൂണിയൻ പറഞ്ഞു. ഷെഡ്യൂൾ സ്ഥിരപ്പെടുത്തുന്നതുവരെ അടുത്ത ഏഴ് മുതൽ പത്ത് ദിവസങ്ങൾക്കുള്ളിൽ ചില വിമാനങ്ങൾ റദ്ദാക്കുമെന്ന് എയർ കാനഡ പറഞ്ഞു. റദ്ദാക്കിയ വിമാനങ്ങളുള്ള ഉപഭോക്താക്കൾക്ക് റീഫണ്ട്, യാത്രാ ക്രെഡിറ്റ് അല്ലെങ്കിൽ മറ്റൊരു എയർലൈനിൽ റീബുക്കിംഗ് എന്നിവയിൽ ഒന്ന് തിരഞ്ഞെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്.







