ന്യൂഡൽഹി: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ നടക്കുകയായിരുന്ന ഡിഎൻഎ പരിശോധന പൂർത്തിയായി. അവസാന മൃതദേഹവും കുടുംബത്തിനു കൈമാറിയതായി അധികൃതർ അറിയിച്ചു. ഇതുവരെയുള്ള മരണസംഖ്യ 260 എന്നാണ് കണക്ക്. മരണസംഖ്യ 275 ആണെന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്.
‘‘വിമാനാപകടത്തിൽ മരിച്ചയാളുടെ അവസാന മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനയും പൂർത്തിയായി. ഇരയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഇതോടെ വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 260 ആയി. അപകടത്തിൽ പരുക്കേറ്റ 3 പേർ ചികിത്സയിലാണ്’’ – അഹമ്മദാബാദ് സിവിൽ ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു.
മരിച്ചവരിൽ 120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളും ഉൾപ്പെടുന്നു. ജൂൺ 12ന് അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം തകർന്നതിനുശേഷം ആകെ മരണസംഖ്യയെക്കുറിച്ചുള്ള കണക്ക് 15 ദിവസത്തിനു ശേഷമാണ് പുറത്തുവിടുന്നത്.