ഒന്റാരിയോ: ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ദാരുണമായ എയർ ഇന്ത്യ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ദന്തഡോക്ടറും ഇന്ത്യൻ വംശജയുമായ ഭാര്യയും ഉൾപ്പെട്ടിട്ടുണ്ടെന്ന് കനേഡിയൻ പൗരൻ വെളിപ്പെടുത്തി. വിമാനത്തിലുണ്ടായിരുന്ന ഏക കനേഡിയൻ പൗരൻ ഡോക്ടർ നിരാലി പട്ടേലാണെന്ന് തിരിച്ചറിഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭാര്യയുടെ മരണവാർത്തയറിഞ്ഞ് ഇന്ത്യയിലേക്ക് ഒരു വയസ്സുള്ള കുട്ടിയുമായി പോകാനിരിക്കുകയാണ് താനെന്ന് കനേഡിയൻ മാധ്യമത്തോട് പട്ടേൽ പറഞ്ഞു.
എറ്റോബിക്കോക്കിൽ താമസിച്ചിരുന്ന പട്ടേൽ മിസിസാഗയിലെ ഹെറിറ്റേജ് ഡെന്റൽ കെയർ ക്ലിനിക്കിലാണ് ജോലി ചെയ്തിരുന്നത്. 2016ൽ ഇന്ത്യയിൽനിന്നും ദന്തപരിചരണത്തിൽ ബിരുദം നേടിയ നിരാലി പട്ടേൽ 2019ൽ കാനഡയിൽ ലൈസൻസ് നേടി. അഞ്ച് ദിവസത്തേക്ക് ഇന്ത്യയിലുള്ള തന്റെ വീട്ടിലെത്തി മടങ്ങുന്നതിനിടെയാണ് നിരാലിയെ തേടി മരണമെത്തിയത്. എയർ ഇന്ത്യ അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ആദരാഞ്ജലികളർപ്പിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിനിടെ തകർന്നുവീഴുകയായിരുന്നു. 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 241 പേർ മരിച്ചു. ഒരാൾ അത്ഭതുകരമായി രക്ഷപ്പെട്ടു. വിമാനം വീണത് ജനവാസ മേഖലയിലാണെന്നതിനാൽ ഇവിടെയുണ്ടായിരുന്നവർക്കും അപകടത്തിൽ ജീവൻ നഷ്ടമായിട്ടുണ്ട്.