അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം തകർന്നുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട 247 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം കുടുംബാംഗങ്ങൾക്കു കൈമാറി. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞ 247 മൃതദേഹങ്ങളിൽ 187 പേർ ഇന്ത്യൻ പൗരന്മാരും 52 പേർ ബ്രിട്ടീഷ് പൗരന്മാരും 7 പേർ പോർച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയൻ പൗരനുമാണെന്ന് സിവിൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു. തിരിച്ചറിഞ്ഞ 187 ഇന്ത്യൻ പൗരന്മാരിൽ 175 പേർ അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നവരാണ്.
ഇനിയും തിരിച്ചറിയാനുള്ള മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധനാ നടപടികൾ പുരോഗമിക്കുകയാണെന്ന് ഡോ. രാകേഷ് ജോഷി പറഞ്ഞു. ഡിഎൻഎ പരിശോധന പരാജയപ്പെട്ടതിനാൽ അപകടത്തിൽ മരിച്ച 8 പേരുടെ കുടുംബങ്ങളോട് മറ്റൊരു ബന്ധുവിന്റെ സാംപിൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയ്‌ക്കായി മുൻപ് നൽകിയ സാംപിൾ മൃതദേഹങ്ങളുടെ സാംപിളുമായി പൊരുത്തപ്പെടാത്തതിനെ തുടർന്നാണിത്. അപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ ഉൾപ്പെടെ മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്.
അപകടദിവസം മുതൽ കാണാതായ അഹമ്മദാബാദ് സ്വദേശിയായ ചലച്ചിത്ര സംവിധായകൻ മഹേഷ് ജിറാവാല(34)യുടെ മൃതദേഹം ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾക്ക് കൈമാറി. അപകടത്തെ തുടർന്ന് മേഘാനിനഗറിനു സമീപമാണ് മഹേഷിനെ കാണാതായത്. വിമാനദുരന്തത്തിൽ മഹേഷ് മരിച്ചുവെന്നതിൽ കുടുംബാംഗങ്ങൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് അദ്ദേഹം ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച റൂട്ട്, കത്തിക്കരിഞ്ഞ സ്കൂട്ടറിന്റെ ചിത്രങ്ങൾ, എൻജിൻ നമ്പർ എന്നിവയുൾപ്പെടെ പൊലീസ് ശേഖരിച്ച് വിവരങ്ങൾ കുടുംബാംഗങ്ങൾക്കു കൈമാറിയെന്ന് ജോയിന്റ് പൊലീസ് കമ്മിഷണർ ജയ്പാൽസിങ് റത്തോഡ് അറിയിച്ചു. മഹേഷ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്റെ അവസാന സിഗ്നൽ ലഭിച്ചത് വിമാന ദുരന്തം നടന്ന സ്ഥലത്തുനിന്നാണെന്നും ജയ്പാൽസിങ് റത്തോഡ് പറഞ്ഞു.