അഹമ്മദാബാദ് : അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻപേരും മരിച്ചതായി സ്ഥിരീകരണം. അപകടത്തിൽ 242 പേരും മരിച്ചതായി ഗുജറാത്ത് പൊലീസ് സ്ഥിരീകരിച്ചു. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെടും. അപകടത്തിൽ പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു.
12 ക്രൂ മെമ്പേഴ്‌സും 230 യാത്രക്കാരും അടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 69 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും 6 പോര്‍ച്ചുഗീസ് പൗരന്മാരും ഉള്‍പ്പെടെയുള്ളവരാണ് വിമാനത്തിലെ യാത്രക്കാര്‍. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ AI 171 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
ഉച്ചയ്ക്ക് 1.10നായിരുന്നു വിമാനം അഹമദാബാദില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തത്. പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അപകടം ഉണ്ടായതായാണ് വിവരം. അപകടം നടന്നത് ജനവാസമേഖലയിലാണ് എന്നതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.