കൊച്ചി: ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ ഗൂഢാലോചനാവാദം ആദ്യം ആരോപിക്കപ്പെട്ടത് അതിജീവിതയ്ക്കു പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്രപ്രവർത്തകർ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ്. നടി മഞ്ജു വാരിയരാണ് ഇക്കാര്യം യോഗത്തിൽ ഉന്നയിച്ചത്. ഈ കേസിലെ മുഖ്യ സാക്ഷികളിൽ ഒരാളായിരുന്ന മഞ്ജു കോടതിയിൽ നൽകിയ മൊഴികൾ ഇതുവരെ പുറത്തുവന്നിട്ടില്ല. കോടതിവിധിയിലൂടെ മാത്രമേ ഈ മൊഴികൾ പുറത്തുവരൂ. കേസിന്റെ വിചാരണനടപടികൾ തുറന്ന കോടതിയിൽ നടക്കാത്തതിനാൽ ഇതുസംബന്ധിച്ച അതിജീവിതയുടെ മൊഴികളും ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
എന്നാൽ സംഭവത്തിനുശേഷം അതിജീവിത നൽകിയ അഭിമുഖങ്ങളിൽ ഇതുസംബന്ധിച്ച സൂചനകളുണ്ട്. കേസിലെ മുഖ്യ പ്രതിയായ നടനു മറ്റൊരു നടിയുമായുണ്ടായിരുന്ന അടുപ്പത്തെപ്പറ്റി അദ്ദേഹത്തിന്റെ ഭാര്യയായ നടി ചോദിച്ചപ്പോൾ ഒന്നും ഒളിച്ചുവയ്ക്കാൻ തോന്നിയില്ലെന്നും അറിയാവുന്ന കാര്യങ്ങൾ തുറന്നുപറഞ്ഞെന്നുമാണ് അതിജീവിത പലപ്പോഴായി വെളിപ്പെടുത്തിയത്. ഇതുതന്നെയാണു കോടതിയിൽ സാക്ഷിമൊഴിയായി പറഞ്ഞതെങ്കിൽ ആ മൊഴിയാണു ഗൂഢാലോചനാവാദത്തിലേക്കു വിരൽചൂണ്ടുന്ന നിർണായക സൂചന. ഇതിനെ പിന്താങ്ങുന്ന കാര്യങ്ങളാണു സംവിധായകൻ ബാലചന്ദ്രകുമാർ മാധ്യമങ്ങൾക്കു മുൻപിൽ വെളിപ്പെടുത്തിയത്.







