കൊച്ചി: മലയാള സിനിമയിൽ അഭിനയത്തിൽ ശ്രദ്ധേയ പ്രകടനങ്ങൾക്കൊപ്പം തൻറെ നിലപാട് കൊണ്ട് ശ്രദ്ധ നേടുന്ന താരമാണ് പാർവതി തിരുവോത്ത്. സിനിമ രംഗത്തെ സ്ത്രീ വിഷയങ്ങളിൽ ശക്തമായ നിലപാട് എടുത്ത പാർവതി താൻ അടുത്തകാലത്ത് നേരിട്ട ഒരു വിമർശനത്തിന് മറുപടി പറയുകയാണ് ഇപ്പോൾ. മീടു ആരോപണം നേരിട്ട നടൻ അലൻസിയറിനൊപ്പം, ശക്തമായ നിലപാടുകൾ എടുക്കുന്ന പാർവതി അഭിനയിച്ചത് എങ്ങനെ എന്ന ചോദ്യത്തിനാണ് നടി മറുപടി പറയുന്നത്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പാർവതി നിലപാട് വ്യക്തമാക്കുന്നത്. താൻ കലയെയും കലാകാരനെയും രണ്ടായി കാണുന്നുണ്ടെന്ന് പാർവതി പറയുന്നു. നിർമ്മാതാവ് ഞാൻ ആണെങ്കിൽ ആരോപണ വിധേയരെ കാസ്റ്റ് ചെയ്യില്ല. എൻറെ എംപ്ലോയർ ആരെ കാസ്റ്റ് ചെയ്യുന്നു എന്നതിൽ ജോലി ചെയ്യുന്ന എനിക്ക് ഇടപെടാൻ സാധിക്കില്ല. ഈ ചോദ്യം പ്രൊഡ്യൂസറോടാണ് ചോദിക്കേണ്ടത് പ്രൊഡ്യൂസറാണെങ്കിൽ ഞാൻ മറുപടി പറയും.
അപ്പോൾ ഉത്തരം നൽകേണ്ടത് എൻറെ ചുമതലയാണ്. പക്ഷെ നടിയെന്ന നിലയിൽ എന്നോട് ചോദിക്കുന്നതിൽ ന്യായമില്ല. അതിൽ തീരുമാനം എടുക്കാനുള്ള പവർ എനിക്കില്ല. എന്നാൽ നിർമ്മാതാവുമായും സംവിധായകനുമായി ഒരു സംഭാഷണം നടക്കും. അയാളെ കാസ്റ്റ് ചെയ്യാതിരിക്കാൻ പറ്റുമോ എന്ന് ചോദിക്കും. അവർ അതിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ ആ കുറ്റവാളി വരും പോലെ ഞാനും വരും ജോലി ചെയ്യും. ഈ കാര്യത്തിൽ നീതിക്ക് വേണ്ടി പ്രയാത്നിക്കുന്ന എനിക്കല്ല, കുറ്റം ചെയ്തയാൾക്കാണ് കുറ്റബോധം വേണ്ടത്. കുറ്റവാളിക്ക് ജോലി ചെയ്യാൻ അവസരം ലഭിക്കുന്നു എന്നത് എനിക്ക് ജോലി ചെയ്യാൻ അവസരം നഷ്ടപ്പെടത്തുന്നു എന്നത് ശരിയല്ലെന്നും പാർവതി പറഞ്ഞു.
തനിക്ക് ഏറെ അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്നും പാർവതി ഈ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. തുടർച്ചയായ ഹിറ്റുകൾ ചെയ്തിട്ടും എന്നെ മാറ്റി നിർത്തിയിട്ടുണ്ട്. പലർക്കും ഒപ്പം എന്നെ മനപൂർവ്വം കാസ്റ്റ് ചെയ്യാറില്ലെന്നും പാർവതി പറയുന്നു. ഉള്ളൊഴുക്ക്, മനോരഥങ്ങൾ, തമിഴിൽ തങ്കലാൻ എന്നിവയാണ് പാർവതി അവസാനമായി അഭിനയിച്ച ചിത്രങ്ങൾ. ഉള്ളൊഴുക്കിൽ അലൻസിയറിനൊപ്പം പാർവതി അഭിനയിച്ചിരുന്നു.