കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ നാളെ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. ലഹരി റെയ്ഡിനിടെ ഓടിയതിൻറെ കാരണം സ്റ്റേഷനിൽ നേരിട്ടെത്തി ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷൈനിന് നോർത്ത് പൊലീസ് നോട്ടീസ് നൽകിയത്. അതേസമയം, ഷൈൻ ടോം ചാക്കോ നിയമപദേശം തേടിയിട്ടുണ്ട്. നാളെ പൊലീസിന് മുമ്പിൽ ഹാജരായേക്കില്ല എന്നാണ് വിവരം. പൊലീസിന് മുമ്പിൽ ഹാജരാകാൻ കൂടുതൽ സമയം തേടിയേക്കും.
ഓടിരക്ഷപ്പെട്ട ഷൈൻ തിരിച്ചെത്തി ഓട്ടത്തിൻറെ കാരണം അറിയിക്കണമെന്ന നിലപാടിലാണ് പൊലീസ്. നേർത്ത് സ്റ്റേഷനിൽ നേരിട്ടെത്തി ഓട്ടത്തിൻറെ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. റെയ്ഡ് നടന്ന ഹോട്ടലിൽ നിന്ന് മറ്റൊരു ഹോട്ടലിലെത്തി മുറിയെടുത്ത ഷൈൻ അവിടെ നിന്ന് തൃശൂർ വഴി കടന്ന് കളഞ്ഞെന്നാണ് പൊലീസ് കണ്ടെത്തൽ. ഫോണിൽ വിളിച്ചിട്ടും ഷൈൻ പ്രതികരിച്ചിട്ടില്ല. ഇതിനിടെ, ഷൈനിനെതിരായ വെളിപ്പെടുത്തലിനെ പറ്റി മൊഴി നൽകണമെന്നാവശ്യപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥർ വിൻസിയുടെ കുടുംബത്തെ സമീപിച്ചു. എന്നാൽ അന്വേഷണവുമായി സഹകരിക്കാനില്ലെന്ന നിലപാട് നടി ആവർത്തിച്ചു. വിൻസി പരാതി നൽകാതെ കേസ് എടുക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസും.
ഷൈനിനെ ഫോണിൽ കിട്ടാത്തതിനാൽ താരസംഘടനയുടെ അന്വേഷണ റിപ്പോർട്ടും വൈകുകയാണ്. പരമാവധി ഒരു ദിവസം കൂടി കാത്തിരുന്ന ശേഷം ഷൈൻ വിശദീകരണം നൽകിയാലും ഇല്ലെങ്കിലും കടുത്ത നടപടി എടുക്കാനുളള തീരുമാനത്തിലാണ് താരസംഘടന. ഇതിനിടെ ഷൈനടക്കം എട്ട് പ്രതികൾ കുറ്റവിമുക്തനാക്കപ്പെട്ട കൊക്കെയ്ൻ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുളള നടപടികൾ അഡ്വക്കേറ്റ് ജനറലിൻറെ ഓഫീസും തുടങ്ങി.