ന്യൂഡൽഹി: വിവിധ തിരിച്ചറിയൽ ആവശ്യങ്ങൾക്ക് ആധാർ ഫോട്ടോകോപ്പി നൽകുന്ന രീതി ഉടൻ പഴങ്കഥയാകും. ആധാറിന്റെ പകർപ്പ് വാങ്ങാതെത്തന്നെ ഡിജിറ്റലായി വ്യക്തിയാരെന്ന് ഉറപ്പിക്കാനുള്ള സംവിധാനം തയാറാകുന്നു. ആദ്യപടിയെന്ന നിലയിൽ പുതിയ ആധാർ ആപ് യുഐഡിഎഐ പുറത്തിറക്കി.
നിലവിലുള്ള എം–ആധാറിനു പുറമേയാണിത്. ആധാർ ഫോട്ടോകോപ്പി നൽകുന്നതിനു പകരം ഡിജിറ്റൽ വെരിഫിക്കേഷൻ സാധ്യമാക്കുകയാണ് ലക്ഷ്യം. ഫെയ്സ് ഓതന്റിക്കേഷൻ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. നിങ്ങളുടെ ആധാർ ഒരു തവണ ഇതിൽ ലോഡ് ചെയ്താൽ, അത് ഇന്റർനെറ്റ് ഇല്ലാത്തപ്പോഴും പിന്നീടു ലഭ്യമാകും. ആധാർ ഡേറ്റ ബേസിലുള്ള ഒരു വ്യക്തിയുടെ ആവശ്യമുള്ള വിവരം മാത്രം തിരഞ്ഞെടുത്ത് സ്ഥാപനങ്ങളുമായി പങ്കുവയ്ക്കാനും (സിലക്ടീവ് ഷെയർ) ഓപ്ഷനുണ്ട്.
മുഴുവൻ വിവരങ്ങളും പങ്കുവയ്ക്കാനായി കംപ്ലീറ്റ് ഷെയർ സൗകര്യവുമുണ്ട്. മറ്റൊരു ആധാർ കാർഡിന്റെ ആധികാരികത പരിശോധിക്കാൻ ക്യുആർ കോഡ് സ്കാനറുണ്ട്. ഇതുപയോഗിച്ച് ആധാറിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ അടിസ്ഥാനവിവരങ്ങൾ വെരിഫൈ ചെയ്യാം. മുൻപ് ചെയ്ത ആധാർ ഓതന്റിക്കേഷനുകളുടെ വിവരങ്ങളും ലഭ്യമാകും. നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒന്നിലേറെ കുടുംബാംഗങ്ങളുടെ ആധാർ എടുത്തിട്ടുണ്ടെങ്കിൽ അവയും ഈ ആപ്പിലേക്കു ബന്ധിപ്പിക്കാം. ആധാർ ഫോട്ടോ കോപ്പികൾ നൽകുന്ന രീതിക്ക് അവസാനമാകുന്നുവെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഏതാനും മാസങ്ങൾക്കു മുൻപ് പറഞ്ഞിരുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ് സ്റ്റോറിലും ‘Aadhaar’ എന്ന് പേരിൽ ആപ് കാണാം.







