200ഓളം ആളുകളിൽ നിന്ന് ഒരു മില്യൺ ഡോളറിലധികം ക്രിപ്‌റ്റോ കറൻസി കവർന്ന ഹാമിൽട്ടൻ സ്വദേശിയായ യുവാവിന് യു.എസ്. കോടതി ജയിൽ ശിക്ഷ വിധിച്ചു. കൗമാരപ്രായത്തിൽ നടത്തിയ മറ്റൊരു മോഷണത്തിന് ജാമ്യത്തിലിരിക്കെയാണ് അയാൾ ഈ കുറ്റകൃത്യങ്ങൾ ചെയ്തത്. കാനഡയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ മോഷണങ്ങളിലൊന്നാണ് ഇയാൾ നടത്തിയത്. ഒരാളിൽ നിന്ന് 48 മില്യൺ ഡോളറാണ് മോഷ്ടിച്ചത്. ഇരയുടെ അക്കൗണ്ടുകളിലേക്ക് കടന്നു കയറാനും ക്രിപ്‌റ്റോ കറൻസി കൈമാറാനും സിം സ്വാപ്പ് തന്ത്രമാണ് ഇയാൾ ഉപയോഗിച്ചത്. മോഷ്ടിച്ച ബിറ്റ്‌കോയിൻ അയാൾ വാങ്ങിയ “ഗോഡ്” എന്ന പ്ലേസ്റ്റേഷൻ അക്കൗണ്ടിലേക്ക് മാറ്റിയതായി പോലീസ് പിന്നീട് കണ്ടെത്തി.
2020ൽ അറസ്റ്റിലായ ഇയാളെ ഒരു വർഷം കസ്റ്റഡിയിൽ പാർപ്പിച്ച ശേഷം 2022-ൽ ജാമ്യത്തിൽ വിട്ടീരുന്നു. ഇയാൾക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് അഭിഭാഷകർ പറയുന്നത്. പിതാവിൻ്റെ ബേസ്‌മെൻ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇയാൾ ജുവനൈൽ തടങ്കലിൽ കഴിയുന്ന സമയത്താണ് മയക്കുമരുന്ന് ഉപയോഗത്തിന് തുടക്കമിട്ടത്. യുഎസ് പ്രോസിക്യൂട്ടർമാർ ഇയാളെ “സീരിയൽ ഓൺലൈൻ തട്ടിപ്പുകാരൻ” എന്നാണ് വിശേഷിപ്പിച്ചത്. നഷ്ടപരിഹാരമായി 320,000 ഡോളർ തിരികെ നൽകാനും ഏകദേശം 83,000 ഡോളർ പിഴ ചുമത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അടുത്ത വർഷം ജയിൽമോചിതനായ ശേഷം, ഇയാളെ കാനഡയിലേക്ക് നാടുകടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.







