‘സിം സ്വാപ്പിംഗ്’ തട്ടിപ്പുമായി ബന്ധപ്പെട്ട് ടൊറൻ്റോ സ്വദേശിയായ 20 വയസ്സുകാരൻ അറസ്റ്റിൽ. അതിവിദഗ്ധമായ രീതിയുള്ള തട്ടിപ്പാണ് ഇതിലൂടെ ചുരുളഴിഞ്ഞത്. തട്ടിപ്പ് സംഘം വിദഗ്ദ്ധമായി ഒരു ടെലികമ്മ്യൂണിക്കേഷൻ ജീവനക്കാരൻ്റെ വിവരങ്ങൾ കൈക്കലാക്കി, അത് ഉപയോഗിച്ച് ഇരയുടെ ഫോൺ നമ്പർ അയാളുടെ യഥാർത്ഥ സിം കാർഡിൽ നിന്ന് പ്രതിയുടെ കൈവശമുള്ള പുതിയ സിം കാർഡിലേക്ക് മാറ്റി എന്നാണ് കേസ്. ഇതോടെ ഇരയുടെ മൊബൈൽ നമ്പറിലേക്ക് വരുന്ന എല്ലാ കോളുകളും സന്ദേശങ്ങളും പ്രതിക്ക് ലഭിച്ചു തുടങ്ങി. ഈ നമ്പർ ഉപയോഗിച്ച് ബാങ്കിംഗ്, ഇമെയിൽ, ക്രിപ്റ്റോകറൻസി തുടങ്ങിയ വിവിധ ഓൺലൈൻ അക്കൗണ്ടുകളുടെ സുരക്ഷാ കോഡുകൾ സ്വന്തമാക്കി. തുടർന്ന് അക്കൗണ്ടുകളിൽ നിന്ന് പണം പ്രതിയുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു.
ഏറെ നാളത്തെ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതും നവംബർ ഏഴിന് അറസ്റ്റ് ചെയ്തതും. തട്ടിപ്പ്, സ്വകാര്യ ആശയവിനിമയം തടസ്സപ്പെടുത്തൽ, ഐഡൻ്റിറ്റി വിവരങ്ങൾ കൈവശം വെക്കൽ തുടങ്ങിയ വിവിധ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, സിം സ്വാപ്പിംഗ് പോലുള്ള തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പോലീസ്. വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കണമെന്നും, മൊബൈൽ കാരിയർ അക്കൗണ്ടുകളിൽ PIN പോലുള്ള അധിക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും അധികൃതർ പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.







