ഓൺലൈൻ ബാങ്കിംഗിന്റെയും പണമിടപാടുകളുടെയും ഈ കാലഘട്ടത്തിൽ, ഏറ്റവും അപകടകരവുമായ സാമ്പത്തിക തട്ടിപ്പുകളിലൊന്നാണ് ആൾമാറാട്ട തട്ടിപ്പ്. ഒരു ഫോൺ വിളിയിലൂടെ പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാൻ തട്ടിപ്പുകാർക്ക് കഴിയും. ബാങ്ക് എക്‌സിക്യൂട്ടീവ്, സർക്കാർ ഉദ്യോഗസ്ഥൻ തുടങ്ങിയ വ്യാജ പേരുകളിൽ വിളിക്കുന്ന ഇവർക്ക് മിനിറ്റുകൾക്കുള്ളിൽ സ്വകാര്യ വിവരങ്ങളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും ആധാർ, പാൻ നമ്പറുകളിലേക്കും പ്രവേശനം നേടാൻ സാധിക്കും.
എന്താണ് ആൾമാറാട്ട തട്ടിപ്പ്?
ബാങ്ക് ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ, മറ്റ് ഓഫീസർമാർ തുടങ്ങിയ ഉദ്യോഗസ്ഥരായി സ്വയം ചമഞ്ഞ് തട്ടിപ്പുകാർ തന്ത്രപ്രധാനമായ സാമ്പത്തിക, വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കുന്നതിനെയാണ് ആൾമാറാട്ട തട്ടിപ്പ് എന്ന് പറയുന്നത്. ഈ തട്ടിപ്പുകൾ ഒരു ഫോൺ കോളിലൂടെയാണ് ആരംഭിക്കുന്നതെങ്കിലും ഇമെയിൽ, വാട്ട്സ്ആപ്പ്, അല്ലെങ്കിൽ വ്യാജ വെബ്‌സൈറ്റുകൾ വഴിയും സംഭവിക്കാം. തട്ടിപ്പുകാരൻ ഒടിപി, ഡെബിറ്റ് കാർഡ് നമ്പർ, സിവിവി എന്നിവ ചോദിക്കുകയോ അല്ലെങ്കിൽ ഒരു പ്രശ്‌നത്തിൽ നിങ്ങളെ സഹായിക്കുന്നതിനായി നിങ്ങളുടെ കമ്പ്യൂട്ടറിൽ വിദൂരമായി ആക്‌സസ് ചെയ്യാവുന്ന സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയോ ചെയ്‌തെന്ന് വരാം. അനധികൃത പേയ്മെന്റുകൾ നടത്തിയതിന് ശേഷമോ നിങ്ങളുടെ വെർച്വൽ ഐഡന്റിറ്റി ഉപയോഗിച്ച് നിങ്ങളുടെ പേരിൽ ലോണുകൾ നേടുകയോ അക്കൗണ്ടുകൾ തുറക്കുകയോ ചെയ്തതിന് ശേഷമോ മാത്രമേ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ അറിയുകയുള്ളൂ.
തട്ടിപ്പുകാർ നിങ്ങളെ എങ്ങനെ കബളിപ്പിക്കുന്നു?
വേഗത്തിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നതിനായി തട്ടിപ്പുകാർ ഭയമോ അടിയന്തര സാഹചര്യമോ ഉപയോഗിക്കാറുണ്ട്. ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്നോ, ആധാർ ദുരുപയോഗം ചെയ്യപ്പെടുന്നെന്നോ, അല്ലെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ കെവൈസി അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നേ അവർ പറഞ്ഞേക്കാം. നിങ്ങളുടെ പേര്, ജനനത്തീയതി, ബാങ്കിന്റെ പേര് തുടങ്ങിയ അപൂർണ്ണ വിവരങ്ങൾ അവർക്കുണ്ടായിരിക്കും. ഇത് അവരുടെ രീതി കൂടുതൽ ആധികാരികമാണെന്ന് തോന്നിപ്പിക്കും. നിങ്ങളുടെ ബാങ്കിൽ നിന്നോ ഏതെങ്കിലും സർക്കാർ ഓഫീസിൽ നിന്നോ ആണ് കോൾ വരുന്നതെന്ന് തോന്നിപ്പിക്കുന്നതിനായി അവർ യഥാർത്ഥ നമ്പറുകൾ അനുകരിച്ച് ഡയൽ ചെയ്യാനും സാധ്യതയുണ്ട്. ഇത് കോൾ യഥാർത്ഥമാണെന്ന ധാരണ സൃഷ്ടിക്കുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബാങ്കോ, സർക്കാർ വകുപ്പോ, മറ്റേതെങ്കിലും ഏജൻസിയോ ഒരിക്കലും ഒടിപി, കാർഡ് പിൻ, നെറ്റ് ബാങ്കിംഗ് പാസ്വേഡ്, അല്ലെങ്കിൽ സിവിവി എന്നിവ ഫോണിലൂടെ ചോദിക്കില്ല. അതുപോലെ, ഏതെങ്കിലും ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാനോ എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ വഴി അയച്ച സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ ആവശ്യപ്പെടില്ല.
എങ്ങനെ സുരക്ഷിതരായിരിക്കാം?
എന്തെങ്കിലും വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് മുൻപ് വിളിക്കുന്നയാളുടെ ഐഡന്റിറ്റി എല്ലായ്‌പ്പോഴും ഉറപ്പുവരുത്തുക. ബാങ്കിൽ നിന്നോ ഏതെങ്കിലും സർക്കാർ ഏജൻസിയിൽ നിന്നോ ആണെന്ന് പറഞ്ഞ് ഒരു കോൾ ലഭിക്കുകയാണെങ്കിൽ, ഫോൺ കട്ട് ചെയ്ത് അവരുടെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഔദ്യോഗിക കസ്റ്റമർ കെയർ നമ്പറിൽ തിരിച്ചുവിളിക്കുക. ഒടിപി, യുപിഐ പിൻ, പാസ്വേഡുകൾ എന്നിവ ആർക്കും നൽകരുത്, ആധികാരികമെന്ന് തോന്നുന്ന വ്യക്തിയാണെങ്കിൽ പോലും. നിങ്ങളുടെ ബാങ്ക് ഇടപാടുകൾ തത്സമയം ട്രാക്ക് ചെയ്യുന്നതിന് എസ്എംഎസ്, ഇമെയിൽ വഴി ട്രാൻസാക്ഷൻ അലേർട്ടുകൾ സജീവമാക്കുക. തട്ടിപ്പിന് ഇരയായാൽ, ഉടൻ തന്നെ ബാങ്കിന്റെ കസ്റ്റമർ കെയറിൽ വിളിച്ച് വിവരം അറിയിക്കുകയും ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ (cybercrime.gov.in) കേസ് രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ ദേശീയ സൈബർ തട്ടിപ്പ് ഹെൽപ്പ് ലൈൻ ആയ 1930-ൽ വിളിക്കുകയോ ചെയ്യുക. വിദേശ വെബ്‌സൈറ്റുകളിൽ നിന്ന് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുക, സുരക്ഷിതമല്ലാത്ത ആപ്ലിക്കേഷനുകളിലോ ഫോൺ നോട്ടുകളിലോ ബാങ്ക് വിവരങ്ങൾ സൂക്ഷിക്കാതിരിക്കുക .