കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ ആറു വിദ്യാർത്ഥികളുടേയും ജാമ്യാപേക്ഷ വിധി പറയാനായി ഈ മാസം എട്ടിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോൾ കുട്ടികൾക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. നിർഭയാ കേസിലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി കുറ്റാരോപിതർക്ക് പ്രായപൂർത്തിയായില്ലെന്ന പരിഗണന നൽകരുതെന്ന് ഷഹബാസിൻറെ കുടുംബത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഭ്യർത്ഥിച്ചു.
കുറ്റകൃത്യം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത രീതി പരിഗണിച്ച് ജാമ്യം നൽകരുതെന്നും രക്ഷിതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നും കുടുംബം വാദിച്ചു. ജുവൈനൽ ജസ്റ്റിസ് ബോർഡ് ജാമ്യാപേക്ഷ തള്ളിയതോടെയാണ് കുറ്റാരോപിതർ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. മകന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഷഹബാസിൻറെ അച്ഛൻ ഇക്ബാൽ പ്രതികരിച്ചു.