ടൊറന്റോ: കാനഡക്കാർക്ക് ഉറക്കം നഷ്ടപ്പെടുന്നത് ആശങ്കാജനകമായ നിരക്കിലാണെന്ന് സർവേ റിപ്പോർട്ട്. ഇത് ആഗോള ശരാശരിയേക്കാൾ താഴെയാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഐകെഇഎയ്ക്കായി ഗ്ലോബ്‌സ്‌കാൻ ഈ വർഷം ലോകമെമ്പാടുമുള്ള 55,000ൽ അധികം ആളുകളിൽ നടത്തിയ സർവേയിൽ നിന്നാണ് കണ്ടെത്തൽ. കാനഡക്കാർക്ക് ഉറക്കമില്ലെന്നും ആഗോള ശരാശരിയായ 63ൽ നിന്ന് 58 ലേക്ക് എത്താനേ കഴിഞ്ഞിട്ടുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
കാനഡക്കാർക്ക് ആവശ്യമുള്ള ഉറക്കത്തിന്റെ അളവും അവർക്ക് യഥാർത്ഥത്തിൽ ലഭിക്കുന്ന ഉറക്കത്തിന്റെ അളവും തമ്മിലുള്ള ഗണ്യമായ അന്തരവും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ശരാശരി 1 മണിക്കൂർ 20 മിനിറ്റ് വ്യത്യാസമാണ് ഇതിൽ രേഖപ്പെടുത്തിയത്. ദൈർഘ്യമേറിയ ജോലി സമയം, കുറഞ്ഞ വേതനം, പാരിസ്ഥിതിക ഘടകങ്ങൾ, അയൽപക്ക സാഹചര്യങ്ങൾ തുടങ്ങിയ ഘടനാപരവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ ഉറക്കത്തിന്റെ തോത് കുറയാനുള്ള ഘടകങ്ങളായി തിരിച്ചറിഞ്ഞു. സർവേ ഫലങ്ങൾ പരമ്പരാഗത ഗവേഷണങ്ങളുമായി യോജിക്കുകയും ഉറക്ക പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നുവെന്ന് ന്യൂറോളജിസ്റ്റും ഉറക്ക വിദഗ്ധനുമായ ഡോ. ബ്രയാൻ മുറെ പറയുന്നു. സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ ഉറക്കത്തിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നുവെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു.
കാൻസർ, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളുമായി ഉറക്കക്കുറവ് ബന്ധപ്പെട്ടിരിക്കുന്നതിനാൽ, റിപ്പോർട്ടിലെ കണ്ടെത്തലുകൾ ആശങ്കാജനകമാണ്. ക്ഷീണം, ഉത്സാഹക്കുറവ്, മോശം മാനസികാവസ്ഥ എന്നിവയ്ക്ക് ഉറക്കമില്ലായ്മ കാരണമാകും. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്, സ്ഥിരമായി കൃത്യ സമയത്ത് ഉറങ്ങാൻ ശ്രമിക്കുക, ഉറക്കത്തിന് അനുകൂലമായ അന്തരീക്ഷം നിലനിർത്തുക, ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയ കാര്യങ്ങൾ വിദഗ്ദർ ശുപാർശ ചെയ്യുന്നു.