ടൊറൻ്റോ: കാനഡയിൽ അഞ്ചാംപനി കേസുകൾ കുതിച്ചുയരുന്നതായി റിപ്പോർട്ട്. ഒൻ്റാരിയോയ്ക്ക് ഒപ്പം ആൽബർട്ട, കെബെക്ക് പ്രവിശ്യകളിലും രോഗബാധിതരുടെ എണ്ണം വർധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 2024 ഒക്ടോബറിൽ ആദ്യ കേസ് കണ്ടെത്തിയതിന് ശേഷം ഇതുവരെ ഒൻ്റാരിയോയിലുടനീളം 470 അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തതായി പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ അറിയിച്ചു. മാർച്ച് 14-ന് ശേഷം 120 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രണ്ടു പേർ ഉൾപ്പെടെ 34 പേരെ അഞ്ചാംപനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ തീവ്രപരിചരണ വിഭാഗത്തിലെ ഒരു രോഗി ഉൾപ്പെടെ ഭൂരിഭാഗവും വാക്സിൻ എടുക്കാത്ത കുട്ടികളാണ്. നിലവിൽ തിരിച്ചറിഞ്ഞ കേസുകളിൽ ഭൂരിഭാഗവും പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലാണ്. ഗ്രാൻഡ് എറിയിൽ 24% കേസുകളും ഒമ്പത് ശതമാനം കേസുകൾ സ്ട്രാറ്റ്‌ഫോർഡും ഗോഡെറിച്ചും ഉൾപ്പെടുന്ന ഹ്യൂറോൺ പെർത്തിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒൻ്റാരിയോയ്ക്ക് ഒപ്പം കെബെക്ക്, ആൽബർട്ട പ്രവിശ്യകളിലും അഞ്ചാംപനി കേസുകൾ കുതിച്ചുയരുന്നുണ്ട്. ഏറ്റവും പുതിയ ഡാറ്റ പ്രകാരം കെബെക്കിൽ 40 കേസുകളും ആൽബർട്ടയിൽ 13 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആൽബർട്ടയിൽ തിരിച്ചറിഞ്ഞ ഭൂരിഭാഗം കേസുകളും പ്രവിശ്യയുടെ വടക്ക് ഭാഗത്താണ്. എന്നാൽ ടൊറൻ്റോയിൽ നിന്നും എത്തിയ അണുബാധിതൻ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചതിനെത്തുടർന്ന് ഈ ആഴ്ച ടാബറിൻ്റെ തെക്കൻ പ്രദേശത്തും അഞ്ചാംപനി എത്തി.
ചെറിയ കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ചാംപനി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. രോഗബാധിതനായ ഒരാൾ ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിലൂടെയാണ് അഞ്ചാംപനി പടരുന്നത്. പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവന്ന നിറം, തുടങ്ങിയവയാണ് അഞ്ചാംപനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾക്ക് ശേഷം ചുണങ്ങു പ്രത്യക്ഷപ്പെടുന്നു. ഇത് ആദ്യം മുഖത്തും കഴുത്തിലും ആരംഭിച്ച് നെഞ്ചിലേക്കും കൈകളിലേക്കും കാലുകളിലേക്കും വ്യാപിക്കും. ചുണങ്ങു ഏകദേശം നാല് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും. വായ്ക്കുള്ളിൽ ചെറിയ വെളുത്ത പാടുകളും ഉണ്ടാകാം. അഞ്ചാംപനി വൈറസ് ബാധിച്ച് ഏഴ് ദിവസത്തിന് ശേഷം രോഗലക്ഷണങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.