ദില്ലി: 88 കോടി രൂപ വില വരുന്ന മെത്താംഫെറ്റാമൈൻ ലഹരി വസ്തുവുമായി അന്താരാഷ്ട്ര ലഹരി ഇടപാട് സംഘം പിടിയിൽ. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിലാണ് നാല് പേരെ പിടികൂടിയത്. ഗുവാഹത്തി, ഇംഫാൽ സോണുകളിലാണ് ലഹരി വേട്ട നടന്നത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങൾക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ വിവിധയിടങ്ങളിൽ പൊലീസ് അടക്കം ഏജൻസികൾ ലഹരിവേട്ട സജീവമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധഭാഗങ്ങളിലേക്ക് എത്തിക്കാൻ മ്യാൻമാർ അതിർത്തി വഴി കടത്തിയെന്നാണ് വിവരം.
അതിനിടെ, 75 കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് വിദേശ വനിതകൾ ബംഗ്ളൂരുവിൽ പിടിയിലായി. ദില്ലിയിൽ നിന്ന് ബംഗളുരുവിൽ വന്നിറങ്ങിയ രണ്ട് സ്ത്രീകളിൽ നിന്നാണ് 37.87 കിലോ എംഡിഎംഎ പിടികൂടിയത്. കർണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണിത്. ബംബ ഫന്റ, അബിഗേയ്ൽ അഡോണിസ് എന്നീ ദക്ഷിണാഫ്രിക്ക സ്വദേശിനികളാണ് പിടിയിലായത്. മംഗളുരു പോലീസാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. ബംഗളുരുവിൽ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ നൈജീരിയൻ സ്വദേശി പീറ്റർ ഇക്കെഡി ബെലോൻവു എന്നയാളിൽ നിന്നാണ് ഇവരെക്കുറിച്ച് വിവരം കിട്ടിയത്. വൻ ലഹരിക്കടത്ത് നെറ്റ്വർക്കിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് മംഗളുരു കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തുള്ള നീലാദ്രി നഗറിൽ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ നിന്ന് രണ്ട് പാസ്പോർട്ടുകൾ, നാല് മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.