കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ ആരോഗ്യമന്ത്രിക്കെതിരേ രൂക്ഷവിമർശനം. കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് ആശാ വർക്കർമാരുടെ സമരത്തിൽ ആരോഗ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചെന്ന് വിമർശനം ഉയർന്നത്. സമരക്കാരുടെ ആവശ്യങ്ങളിൽ നേരത്തെ ചർച്ച നടന്നിട്ടും വേണ്ടത് ചെയ്തില്ലെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു. മഴയും വെയിലും കൊണ്ട് ആശമാർ സമരം നടത്തുമ്പോൾ സ്വർണ്ണക്കരണ്ടിയിൽ പിഎസ്‌സി ചെയർമാന് ശമ്പളം നൽകിയെന്നും സമ്മേളനത്തിൽ വിമർശനമുണ്ടായി. സമ്മേളനത്തിൽ സിപിഐക്കെതിരെയും കടുത്ത വിമർശനം ഉയർന്നു. ഊണ് കഴിച്ചിട്ട് പുറംതിരിഞ്ഞു നിൽക്കുന്ന സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളെ നിലയ്ക്ക് നിർത്തണമെന്നാണ് വിമർശനം.
സേവന വേതന പരിഷ്‌കരണം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റിനു മുന്നിൽ സമരക്കാർ പ്രതിഷേധിക്കുന്നത്. 27 നാളുകൾ പിന്നിട്ടപ്പോഴാണ് സർക്കാരിന് വീഴ്ച പറ്റിയെന്ന് ബോധമുണ്ടായത്.പി പി ദിവ്യക്കെതിരെയും വലിയ വിമർശനം സമ്മേളനത്തിൽ ഉയർന്നിരുന്നു. ഇക്കാര്യത്തിൽ കണ്ണൂർ പത്തനംതിട്ട ജില്ലാ സെക്രട്ടറിമാരുടെ നിലപാടുകൾക്കെതിരെയും വിമർശനം ഉണ്ടായി. സമ്മേളനത്തിൽ ഇന്നുംചൂടറിയ ചർച്ചകൾ തുടരും. എം വി ഗോവിന്ദൻ ഇന്ന് ചർച്ചയ്ക്ക് മറുപടി പറയും. ‘മുഖ്യമന്ത്രി അവതരിപ്പിച്ച നയ രേഖയിലും ഇന്ന് കൂടുതൽ ചർച്ച നടക്കും.