കൊളംബിയ: യുഎസിലെ സൗത്ത് കാരലൈനയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബ്രാഡ് സിഗ്മൻ (67) തിരഞ്ഞെടുത്തത് വെടിയേറ്റുള്ള മരണം. മാർച്ച് 7നാണ് സിഗ്മന്റെ വധശിക്ഷ നടപ്പാക്കുന്നത്. 15 വർഷത്തിനു ശേഷമാണ് യുഎസിൽ വെടിയുതിർത്തുള്ള വധശിക്ഷ നടപ്പാക്കുന്നത്. സൗത്ത് കാരലൈനയിൽ ആദ്യമായാണ് ഇങ്ങനെ വധശിക്ഷ നടപ്പാക്കുന്നത്. വിഷം കുത്തിവച്ചും വൈദ്യുതക്കസേരയിലിരുത്തി ഷോക്കടിപ്പിച്ചുമാണ് പ്രധാനമായും യുഎസിൽ വധശിക്ഷ നടപ്പാക്കുന്നത്. ഷോക്കടിപ്പിച്ചുള്ള വധശിക്ഷയാണ് പ്രത്യേകമായി മറ്റേതെങ്കിലും ആവശ്യപ്പെട്ടില്ലെങ്കിൽ നടപ്പാക്കുന്നത്.
വൈദ്യുതക്കസേരയിലിരുന്ന് ‘ജീവനോടെ പുഴുങ്ങാനും’ വിഷം കുത്തിവച്ച് ‘നീണ്ടുനിൽക്കുന്ന ഭീകര വേദന’ സഹിക്കാനും താൽപര്യമില്ലെന്ന് സിഗ്മൻ കോടതിയെ അറിയിച്ചു. ഉള്ളതിൽ ‘ഏറ്റവും മികച്ചതാ’ണ് സിഗ്മൻ തിരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.മുൻ പങ്കാളിയായ റബേക്ക ബാർബറയുടെ മാതാപിതാക്കളെ ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിലാണ് സിഗ്മന് കോടതി വധശിക്ഷ നൽകിയത്. തുടർന്ന് തോക്കുചൂണ്ടി റബേക്കയെ തട്ടിക്കൊണ്ടുപോയി. 2001ലാണ് സംഭവം.കസേരയിലിരുത്തി കൈകാലുകൾ കെട്ടിയ ശേഷം 15 അടി അകലെ നിന്ന് ഒരു ചെറിയ ദ്വാരം വഴി 3 പേരടങ്ങുന്ന സംഘം നെഞ്ചിൽ വെടിവയ്ക്കുകയാണ് ചെയ്യുക. 2022 ൽ 54,000 ഡോളർ ചെലവാക്കിയാണ് സൗത്ത് കാരലൈനയിൽ ഇതിനുള്ള സംവിധാനം ഒരുക്കിയത്. യുഎസിൽ മുൻപ് 3 പേരുടെ വധശിക്ഷ ഇങ്ങനെ നടപ്പാക്കിയിട്ടുള്ളത്.