കൊച്ചി: ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ വെറുതേ വിട്ടു. എറണാകുളം അഡിഷനൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2015 ജനുവരി 30ന് കടവന്ത്രയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലായിരുന്നു ഷൈനും മോഡലുകളും ഉൾപ്പെടെ അഞ്ചു പേർ കൊക്കെയ്നുമായി പിടിയിലായത്. കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യ കൊക്കെയ്ൻ കേസും ഇതായിരുന്നു. 2018 ഒക്ടോബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസിൽ ആകെ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരിൽ ഏഴാം പ്രതി ഒഴികെ മറ്റെല്ലാവരെയും വെറുതെ വിടുകയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി പന്ത്രണ്ട് മണിക്ക് കടവന്ത്രയിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിൽ ഷൈൻ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സിൽവസ്റ്റർ, ടിൻസ് ബാബു, സ്‌നേഹ ബാബു എന്നിവരും പിടിയിലായിരുന്നു. അറസ്റ്റിലാകുമ്പോൾ ഇവർ മയക്ക് മരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു. കേസിൽ എട്ടുപ്രതികളാണ് ഉണ്ടായിരുന്നത്. പ്രതികൾക്ക് വേണ്ടി അഡ്വ. രാമൻ പിള്ളയാണ് ഹാജരായത്.