എഡ്മിൻറൻ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് എഡ്മിൻറനിലും സെൻട്രൽ ആൽബർട്ടയിലും നൂറുകണക്കിന് അപകടങ്ങളും വൈദ്യുതി തടസ്സങ്ങളും ഉണ്ടായതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയ്ക്കും വൈകുന്നേരവും ആൽബർട്ടയിലും സസ്കാച്വാൻ്റെ ചില ഭാഗങ്ങളിലും കനത്ത കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടായതോടെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ലെഡുകിനും വെറ്റാസ്‌കിവിനും ഇടയിലുള്ള ഹൈവേ 2A, മില്ലറ്റിൻ്റെ കിഴക്ക് ഹൈവേ 814, കാംറോസിനും എഡ്മിൻറനും ഇടയിൽ, ഗാഡ്‌സ്ബിയുടെ പടിഞ്ഞാറ് ഹൈവേ 12 എന്നിവയുൾപ്പെടെ നിരവധി ഹൈവേകൾ മഞ്ഞു മൂടിയ അവസ്ഥയിലാണ്. അതേസമയം ഈ വാരാന്ത്യത്തിൽ താപനില മൈനസ് 20 മുതൽ മൈനസ് 30 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്ന് പ്രതീക്ഷിക്കുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മുതൽ വെള്ളിയാഴ്ച രാവിലെ എട്ടു മണിവരെ എഡ്മിൻറൻ നഗരത്തിൽ 149 വാഹനാപകടങ്ങൾ ഉണ്ടായതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് റിപ്പോർട്ട് ചെയ്തു. ഈ അപകടങ്ങളിൽ 71 എണ്ണം മധ്യ ആൽബർട്ട ജില്ലയിലാണ്. ഈ അപകടങ്ങളിൽ മൂന്ന് പേർക്ക് പരുക്കേറ്റു. എന്നാൽ, പരുക്കേറ്റവരുടെ എണ്ണം ഇനിയും ഉയരുമെന്നും അധികൃതർ പറയുന്നു. കൂടാതെ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി തടസ്സം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോക്കി മൗണ്ടൻ ഹൗസ്, സ്പ്രൂസ് ഗ്രോവ്, സുന്ദ്രെ, ഡ്രെയ്‌ടൺ വാലി പ്രദേശങ്ങളിലെ താമസക്കാരെയാണ് തടസ്സം ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് ഫോർട്ടിസ് ആൽബർട്ട അറിയിച്ചു.