ജോർജിയ: എഫിങ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതിയിൽ ജഡ്ജി സ്റ്റീഫൻ യെക്കൽ (74) ജീവനൊടുക്കി. തിങ്കളാഴ്ച രാത്രി വൈകിയോ ചൊവ്വാഴ്ച പുലർച്ചെയോ ആണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്വയം വെടിവച്ചാണ് ജഡ്ജി ജീവനൊടുക്കിയത്. 2022ൽ സംസ്ഥാന കോടതിയിലേക്ക് നിയമിതനായ യെക്കൽ അടുത്തിടെ രാജിവയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ജോർജിയ ഗവർണർ ബ്രയാൻ കെമ്പ് ഇത് നിരസിച്ചു. യെക്കൽ തൻറെ സ്ഥാനത്തുനിന്ന് തെറ്റായി പിരിച്ചുവിട്ടതായി ആരോപിച്ച് കോടതി ജീവനക്കാരിയായ ലിസ ക്രോഫോർഡ് കേസ് ഫയൽ ചെയ്തിരുന്നു.
വിവാഹിതനും നാലു മക്കളുടെ പിതാവുമാണ് യെക്കൽ. ചാത്താം കൗണ്ടിയിൽ മുൻ അസിസ്റ്റൻറ് ഡിസ്ട്രിക്റ്റ് അറ്റോർണിയും ജോർജിയയിലെ ആൽക്കഹോൾ ആൻഡ് ടുബാക്കോ ടാക്സ് യൂണിറ്റിൻറെ പ്രത്യേക ഏജൻറുമായിരുന്നു. യെക്കലിൻറെ മരണത്തിൽ എഫിങ്ഹാം കൗണ്ടി ബോർഡ് ഓഫ് കമ്മീഷണർമാർ അനുശോചനം രേഖപ്പെടുത്തി. ജഡ്ജിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് കോടതിമുറി അടച്ചിട്ടു. ജനുവരി രണ്ടിന് കോടതി സാധാരണ നിലയിൽ പ്രവർത്തിക്കും. എഫിങ്ഹാം കൗണ്ടി ഷെരീഫിൻറെ ഓഫിസും ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും സംഭവം അന്വേഷിക്കുന്നു.