വെസ്റ്റ് ബാങ്കിലെ ആക്രമണങ്ങൾക്കെതിരെ നടപടിയെടുക്കാത്തത് വിദ്വേഷവും അസ്ഥിരതയും വർദ്ധിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങൾക്ക് നേരെ ഇസ്രായേലി കുടിയേറ്റക്കാർ നടത്തുന്ന ആക്രമണങ്ങളെ ഐക്യ അറബ് എമിറേറ്റ്സ് (യു.എ.ഇ) ശക്തമായി അപലപിച്ചു. തുൽക്കർമിലെ ഒരു പള്ളിക്ക് തീയിട്ട സംഭവമടക്കം ഇതിൽ ഉൾപ്പെടുന്നു. ഇത്തരം പ്രവർത്തനങ്ങൾ തീവ്രവാദപരവും മുസ്ലീങ്ങൾക്കെതിരെയുള്ള പ്രകോപനവുമാണെന്ന് യു.എ.ഇ വ്യക്തമാക്കി.
കുടിയേറ്റക്കാർ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങൾക്കെതിരെ വിദേശകാര്യ മന്ത്രാലയം (MoFA) പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇസ്രായേൽ സർക്കാർ ഏറ്റെടുക്കണമെന്നും ഇത്തരത്തിലുള്ള പ്രവൃത്തികളെ അപലപിക്കുകയും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും വേണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു.. ആക്രമണങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെടുന്നത് ഈ കുറ്റകൃത്യങ്ങൾക്ക് നൽകുന്ന നിശബ്ദാനുമതിയായി കാണപ്പെടുമെന്നും, ഇത് വിദ്വേഷവും വംശീയതയും അസ്ഥിരതയും കൂടുതൽ വർദ്ധിപ്പിക്കുമെന്നും യു.എ.ഇ ഊന്നിപ്പറഞ്ഞു. തുടർച്ചയായി നടക്കുന്ന ഇസ്രായേലി ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനും, അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലും മേഖലയിലും സാഹചര്യം കൂടുതൽ വഷളാകാതിരിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കുന്നതിനും, ദ്വിരാഷ്ട്ര പരിഹാരത്തിന് തിരിച്ചടിയാകുന്ന അനധികൃത നടപടികൾ അവസാനിപ്പിക്കുന്നതിനുമായി മിഡിൽ ഈസ്റ്റിലെ സമാധാന പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെയും പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം എടുത്തുപറഞ്ഞു.







