കേരള തീരത്തിന് സമീപം വച്ച് അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിൽ നിന്ന് 12 ചൈനീസ് ജീവനക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യൻ സൈന്യത്തിന്റെ സമയബന്ധിതമായ ഇടപെടലിന് ചൈനീസ് ഭരണകൂടം ഔദ്യോഗികമായി നന്ദി അറിയിച്ചു. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 99-ാം വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് ഇന്ത്യയിലെ പുതിയ ചൈനീസ് ഡിഫൻസ് അറ്റാഷെ റിയർ അഡ്മിറൽ യു ജിയാൻ ഈ വിഷയം ഉന്നയിച്ച് നന്ദിപ്രകാശനം നടത്തിയത്.
കഴിഞ്ഞ വർഷം ജൂണിൽ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ കപ്പലിൽ നിന്നും തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ച സംഭവം ചൈന ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അയൽരാജ്യങ്ങളായ ഇന്ത്യയും ചൈനയും ഇന്ന് വികസനത്തിന്റെയും പുനരുജ്ജീവനത്തിന്റെയും സുപ്രധാന പാതയിലാണ് മുന്നേറുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വീണ്ടും മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതിൽ സന്തോഷമുണ്ടെന്നും, വരുംദിവസങ്ങളിൽ ഇരു സൈന്യങ്ങളും തമ്മിൽ കൂടുതൽ സഹകരണവും ശക്തമായ ആശയവിനിമയവും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







