യുക്രെയ്ൻ അധിനിവേശം വർഷങ്ങളായി തുടരുന്നതിനിടയിൽ, റഷ്യ അടുത്തതായി മറ്റൊരു യൂറോപ്യൻ രാജ്യമായ പോളണ്ടിനെ ലക്ഷ്യമിടുന്നതായി സൂചനകൾ പുറത്തുവരുന്നു. നാറ്റോ കൂട്ടായ്മയ്ക്കുള്ളിലെ ആഭ്യന്തര ഭിന്നതകൾ മുതലെടുത്തുകൊണ്ട് വ്ലാഡിമിർ പുടിൻ നടത്തുന്ന ഈ പുതിയ നീക്കം, യുക്രെയ്ന് ലഭിക്കുന്ന അന്താരാഷ്ട്ര പിന്തുണ ദുർബലപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. പോളണ്ടിന് നേരെ ഒരു ആക്രമണമുണ്ടായാൽ നാറ്റോ സഖ്യം എങ്ങനെ പ്രതികരിക്കുമെന്ന് പരീക്ഷിച്ചറിയുകയാണ് റഷ്യയുടെ പ്രധാന തന്ത്രം.
എന്നാൽ, യുക്രെയ്നിലേത് പോലെയുള്ള ഒരു പൂർണ്ണ തോതിലുള്ള അധിനിവേശത്തിന് റഷ്യ മുതിർന്നേക്കില്ലെന്നാണ് വിലയിരുത്തൽ. അതിർത്തി കടന്നുള്ള ഹ്രസ്വമായ കടന്നുകയറ്റങ്ങളോ, മിസൈൽ, ഡ്രോൺ ആക്രമണങ്ങളോ ആകാം റഷ്യയുടെ രീതി. റഷ്യയുടെ ഈ അപകടകരമായ പദ്ധതിയെക്കുറിച്ച് അമേരിക്ക നേരത്തെ തന്നെ കണ്ടെത്തുകയും പോളണ്ടിന് ആവശ്യമായ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
അടുത്തിടെ യുക്രെയ്ൻ തങ്ങളുടെ പ്രതിരോധം ശക്തമാക്കിയതിന് മറുപടിയായി കീവിൽ റഷ്യ കടുത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതേ തന്ത്രം തന്നെയാകും പോളണ്ടിലും റഷ്യ പയറ്റുകയെന്നാണ് കരുതുന്നത്. യുക്രെയ്നിലെ പോലെ തന്നെ പോളണ്ടിലെയും പ്രധാന ഊർജ്ജ നിലയങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്താൻ റഷ്യ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.







