സിനിമകളെ വെല്ലുന്ന രീതിയിൽ തെളിവുകൾ നശിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന കുറ്റവാളികൾക്ക് കനത്ത തിരിച്ചടിയാവുകയാണ് ‘ഗെയ്റ്റ് അനാലിസിസ്’ (Gait Analysis) എന്ന ശാസ്ത്രീയ അന്വേഷണ രീതി. പൂണെയിലെ യുവവ്യവസായി കേതൻ അഗർവാൾ വധക്കേസിൽ പ്രതികളായ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ഡിജിറ്റൽ തെളിവുകൾ മാറ്റിയും, സിസിടിവിയിൽ മുഖം കാണാതിരിക്കാൻ വസ്ത്രം കൊണ്ട് മറച്ചും രക്ഷപ്പെടാൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ, മുഖം പൂർണ്ണമായി മറച്ച പ്രതിയെ ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ പൊലീസ് കുടുക്കിയത് ഈ വിദ്യ ഉപയോഗിച്ചാണ്. മോഷണവും കൊലപാതകവും നടത്തുന്ന പ്രൊഫഷണൽ കുറ്റവാളികൾ പലപ്പോഴും സിസിടിവി ക്യാമറകളെ ഭയന്ന് മുഖംമൂടിയോ ഹെൽമറ്റോ ധരിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പരമ്പരാഗതമായ അന്വേഷണം വഴിമുട്ടുമ്പോഴാണ് ഗെയ്റ്റ് അനാലിസിസിന്റെ പ്രാധാന്യം വർദ്ധിക്കുന്നത്. കേസിൽ സംശയിക്കുന്നവരുടെയോ കസ്റ്റഡിയിലുള്ളവരുടെയോ നടത്തത്തിന്റെ സവിശേഷതകൾ സിസിടിവി ദൃശ്യങ്ങളുമായി താരതമ്യം ചെയ്താണ് ഇതിൽ തെളിവുകൾ കണ്ടെത്തുന്നത്.
പരിചയമുള്ള ഒരാൾ ദൂരെക്കൂടി നടന്നു വരുമ്പോൾ മുഖം കാണാതെ തന്നെ നമ്മൾ അയാളെ തിരിച്ചറിയാറില്ലേ; ഈയൊരു തത്വമാണ് ഗെയ്റ്റ് അനാലിസിസിന്റെ അടിസ്ഥാനം. ലോകത്ത് ഓരോ മനുഷ്യന്റെയും നടത്തത്തിന് അവരുടേതായ പ്രത്യേകതകളുണ്ട്. ഒരാൾ നടക്കുമ്പോൾ കാലുകൾ എത്രത്തോളം നീട്ടിവെക്കുന്നു, നടത്തത്തിന്റെ വേഗത എത്രയാണ്, കൈകൾ എങ്ങനെ ചലിപ്പിക്കുന്നു തുടങ്ങിയ ശാരീരിക ചലനങ്ങളെല്ലാം വ്യക്തിഗതമാണ്. സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന കുറ്റവാളിയുടെ ഇത്തരം ശാരീരിക ചലനങ്ങൾ ഫൊറൻസിക് സംഘത്തിന്റെ സഹായത്തോടെ പൊലീസ് കൃത്യമായി വിശകലനം ചെയ്യുന്നു. പിന്നീട് പിടിയിലാകുന്ന പ്രതികളുടെ ശാരീരിക പാറ്റേണുകൾ മുൻകൂട്ടി തയ്യാറാക്കിയ ദൃശ്യങ്ങളുമായി ഒത്തുനോക്കിയാണ് ഉറപ്പുവരുത്തുന്നത്. കൃത്രിമ ബുദ്ധി (AI) കൂടി രംഗത്തെത്തിയതോടെ ആളുകളുടെ ബയോമെട്രിക് സവിശേഷതകൾ അതിവേഗം വേർതിരിച്ചറിയാനും ഈ സാങ്കേതികവിദ്യ കൂടുതൽ കൃത്യതയോടെ ഉപയോഗിക്കാനും സാധിക്കുന്നുണ്ട്.
ഇന്ത്യയിൽ കൊലപാതകം, ബലാത്സംഗം, കവർച്ച തുടങ്ങിയ നിരവധി ഗുരുതരമായ കേസുകളിൽ പ്രതികളെ കണ്ടെത്താൻ ഈ മാർഗ്ഗം വലിയ തോതിൽ സഹായകമായിട്ടുണ്ട്. 2017-ൽ ബെംഗളൂരുവിൽ പ്രശസ്ത മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിൽ ഹെൽമറ്റ് ധരിച്ചെത്തിയ പ്രതി പരശുറാം വാഗ്മോറെയെ കുടുക്കാൻ പോലീസിനെ സഹായിച്ചത് ഈ ഗെയ്റ്റ് അനാലിസിസ് പരിശോധനയായിരുന്നു. പിടിയിലായ പ്രതിയുടെ നടത്തം സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുമായി ഒത്തുനോക്കിയാണ് പോലീസ് അന്ന് കുറ്റം തെളിയിച്ചത്. എന്നിരുന്നാലും, കോടതികളിൽ ഗെയ്റ്റ് അനാലിസിസ് മാത്രമൊരു ഒറ്റപ്പെട്ട തെളിവായി അവതരിപ്പിച്ചാൽ കേസ് ജയിക്കണമെന്നില്ല. എന്നാൽ മറ്റ് ശാസ്ത്രീയ തെളിവുകൾക്കും സാക്ഷിമൊഴികൾക്കുമൊപ്പം കേസ് കൂടുതൽ ശക്തമാക്കാൻ ഈ സാങ്കേതികവിദ്യ അന്വേഷണ സംഘത്തിന് വലിയൊരു ആയുധം തന്നെയാണ്.






