വെനസ്വേലയിൽ വച്ച് മരണപ്പെട്ട ഇന്ത്യൻ മർച്ചന്റ് നേവി ജീവനക്കാരൻ രാകേഷ് ചൗഹാന്റെ (33) ഭൗതികശരീരത്തിൽ പ്രധാന ആന്തരികാവയവങ്ങൾ ഒന്നുംതന്നെ ഇല്ലെന്ന ഞെട്ടിക്കുന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. ഉത്തർപ്രദേശിലെ ദേവരിയ സ്വദേശിയായ രാകേഷ് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് കമ്പനി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ മൃതദേഹം നാട്ടിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങൾ തുടങ്ങിയ പ്രധാന അവയവങ്ങൾ ശരീരത്തിൽ ഇല്ലെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ മരണത്തിൽ കടുത്ത സംശയം പ്രകടിപ്പിച്ച് ഫെഡറേഷൻ ഓഫ് സീഫെറേഴ്സ് യൂണിയൻസ് ഓഫ് ഇന്ത്യ (FSUI) രംഗത്തുവരികയും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
യഥാർത്ഥ പോസ്റ്റ്മോർട്ടം റിപ്പോർട്ടോ മറ്റ് കൃത്യമായ വിവരങ്ങളോ നൽകാതെയാണ് വെനസ്വേലയിൽ നിന്ന് മൃതദേഹം ഇന്ത്യയിലേക്ക് കയറ്റി അയച്ചതെന്ന് സീഫെറേഴ്സ് യൂണിയൻ വ്യക്തമാക്കി. പിന്നീട് നാട്ടിലെത്തിച്ച് ജില്ലാ മജിസ്ട്രേറ്റിന്റെ പ്രത്യേക അനുമതിയോടെ നടത്തിയ രണ്ടാമത്തെ പോസ്റ്റ്മോർട്ടത്തിലാണ് ശരീരത്തിൽ ഒരൊറ്റ അവയവം പോലും ബാക്കിയില്ലെന്ന ക്രൂരമായ യാഥാർത്ഥ്യം വെളിപ്പെട്ടത്. തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ, ആമാശയം, കുടൽ, ശ്വാസനാളം എന്നിവയെല്ലാം പൂർണ്ണമായും നീക്കം ചെയ്ത നിലയിലായിരുന്നു. കൂടാതെ കഴുത്ത് മുതൽ അടിവയർ വരെ 22 തുന്നലുകളും, തലയ്ക്ക് പിന്നിൽ ഇരു ചെവികൾക്കുമിടയിലായി 21 തുന്നലുകളും മൃതദേഹത്തിൽ ഉണ്ടായിരുന്നു.
ശരീരത്തിൽ മറ്റ് പരിക്കുകൾ ഒന്നുംതന്നെ ഇല്ലാതിരുന്നിട്ടും, ആന്തരികാവയവങ്ങൾ പൂർണ്ണമായി നഷ്ടപ്പെട്ടതിനാൽ മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞിട്ടില്ല. ഏകദേശം ഒരു മാസത്തോളം ഡീപ്പ് ഫ്രീസറിൽ സൂക്ഷിച്ച ശേഷമാണ് ജൂൺ നാലിന് മൃതദേഹം നാട്ടിലെത്തിച്ചത്. 2025 നവംബറിലാണ് ‘എക്സ്ഫിനിറ്റി’ എന്ന കമ്പനി വഴി രാകേഷ് കപ്പലിൽ ജോലിയിൽ പ്രവേശിക്കുന്നത്. മേയ് മാസത്തിൽ കപ്പലിൽ വച്ച് വീണ് പരിക്കേറ്റതായും തുടർന്ന് ചികിത്സയിലിരിക്കെ മരണം സംഭവിച്ചതായും ആയിരുന്നു കമ്പനി കുടുംബത്തെ ആദ്യം അറിയിച്ചിരുന്നത്. വീഴ്ചയിലുണ്ടായ ഗുരുതര പരിക്കാണ് മരണകാരണമെന്നായിരുന്നു കമ്പനിയുടെ പ്രാഥമിക വിശദീകരണമെങ്കിലും, പുതിയ കണ്ടെത്തലുകൾ മരണത്തിന് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്ന് അടിവരയിടുന്നു.






