കുടിയേറ്റ നയങ്ങളിൽ വരുത്തിയ മാറ്റങ്ങൾ കാനഡയിലെ ചെറുനഗരങ്ങളിലും ഗ്രാമീണ മേഖലയിലും ആശങ്ക സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. കുടിയേറ്റം കുറഞ്ഞതോടെ ഗ്രാമീണ മേഖലയിലെ സമ്പദ്‌വ്യവസ്ഥയെയും ദൈനംദിന സേവനങ്ങളെയും പ്രതികൂലമായി ബാധിച്ചതായി പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. പുതിയ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി പ്രിൻസ് എഡ്വേർഡ് ഐലൻഡ് സർക്കാർ അറിയിച്ചു. പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ ജനസംഖ്യ തുടർച്ചയായ മൂന്ന് പാദങ്ങളിലും കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ പ്രവിശ്യയിലേക്കുള്ള അന്താരാഷ്ട്ര കുടിയേറ്റത്തിൽ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 23 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിദ്യാർത്ഥികൾ, താൽക്കാലിക തൊഴിൽ അനുമതിയുള്ളവർ (Work Permit), അഭയാർത്ഥികൾ എന്നിവരുടെ എണ്ണത്തിൽ വന്ന കുറവാണ് ഇതിന് പ്രധാന കാരണം.
കുടിയേറ്റം കുറഞ്ഞത് പ്രവിശ്യാ തലസ്ഥാനമായ ഷാർലെറ്റ്ടൗണിന്‍റെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു തുടങ്ങിയതായി മേയർ ഫിലിപ്പ് ബ്രൗൺ അറിയിച്ചു. വലിയ നഗരങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് പുതിയ കുടിയേറ്റ നയം രൂപീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, അറ്റ്ലാൻ്റിക് മേഖലയിലെ നിരവധി നഗരങ്ങൾ നിലനിൽപ്പിനായി കുടിയേറ്റക്കാരെയാണ് ആശ്രയിക്കുന്നതെന്നും മേയർ ചൂണ്ടിക്കാട്ടി. ഗ്രാമീണ മേഖലകളിൽ സേവനങ്ങൾ നിലനിർത്താനും വിവിധ മേഖലകളിലെ തൊഴിൽക്ഷാമം പരിഹരിക്കാനും പുതിയ കുടിയേറ്റക്കാർ അനിവാര്യമാണെന്ന് ഫിലിപ്പ് ബ്രൗൺ പറഞ്ഞു.






