മുംബൈ: ക്ഷേത്രപ്രവേശന തർക്കത്തെച്ചൊല്ലി യുവതിയെ ക്രൂരമായി മർദ്ദിക്കുകയും വിവസ്ത്രയാക്കി മുടി മുറിച്ചുമാറ്റുകയും, ചെരുപ്പ് മാല ധരിപ്പിച്ച് റോഡിലൂടെ നടത്തിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയുടെ പ്രാന്തപ്രദേശമായ ഉല്ലാസ് നഗറിലാണ് സംഭവം. ഈ ക്രൂരതയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി.
യുവതിയും പ്രതികളും വാഘ്രി (Vaghri) സമുദായത്തിൽപ്പെട്ട ബലൂൺ കച്ചവടക്കാരാണെന്നും ഇവർ പരസ്പരം പരാതികൾ നൽകിയിട്ടുണ്ടെന്നും താനെ പോലീസ് അറിയിച്ചു. യുവതി തങ്ങളുടെ കുലദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് പ്രതികൾ ആരോപിക്കുന്നു. ഇതിന്റെ പേരിലാണ് ഇവർ യുവതിയോട് ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ടത്. പ്രതികൾ യുവതിയുടെ ബന്ധുക്കൾ തന്നെയാണ്.
വ്യാഴാഴ്ച ഉല്ലാസ് നഗറിലെ വിഠൽ വാഡി പ്രദേശത്താണ് സംഭവം നടന്നതെന്ന് ഉല്ലാസ് നഗർ സെൻട്രൽ പോലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ ശങ്കർ അവ്താഡെ പറഞ്ഞു. പ്രതികളിൽ രണ്ടുപേരെ വെള്ളിയാഴ്ചയും ഒരാളെ ശനിയാഴ്ചയുമാണ് അറസ്റ്റ് ചെയ്തത്. യുവതി തങ്ങളുടെ ദൈവങ്ങളെ അപകീർത്തിപ്പെടുത്തി സംസാരിച്ചുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നതെന്നും ഈ ആരോപണങ്ങളിൽ പോലീസ് അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവിഭാഗവും തമ്മിൽ മുൻപും തർക്കങ്ങൾ നിലനിന്നിരുന്നു. മുൻപ് ഈ യുവതിക്കെതിരെ പ്രതികൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
യുവതിയെ മർദ്ദിച്ചതായി വീഡിയോയിൽ കാണുന്ന മൂന്ന് പേരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും സംഭവത്തിൽ ഉൾപ്പെട്ട മറ്റ് നാല് പേർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനാൽ, കൂടുതൽ വ്യക്തതയ്ക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും അവിടെയുണ്ടായിരുന്നവരുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
ഭാരതീയ ന്യായ സംഹിതയുടെ (BNS) വകുപ്പുകളായ 118 (2) (അപകടകരമായ ആയുധങ്ങളോ മാർഗ്ഗങ്ങളോ ഉപയോഗിച്ച് മനഃപൂർവം പരിക്കേൽപ്പിക്കൽ), 115 (2) (മനഃപൂർവം പരിക്കേൽപ്പിക്കുന്നതിനുള്ള ശിക്ഷ), 351 (2)(3) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 352 (സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള മനഃപൂർവമായ അപമാനം), 189 (നിയമവിരുദ്ധമായി സംഘം ചേരൽ) എന്നിവ പ്രകാരമാണ് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.






