അമേരിക്കൻ ഉൽപ്പന്ന നിർമ്മാതാക്കളെ സംരക്ഷിക്കാൻ പുതിയ നീക്കവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇടത്തരം, ഹെവി-ഡ്യൂട്ടി ട്രക്കുകൾക്ക് നവംബർ ഒന്ന് മുതൽ 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. Paccar, Daimler Truck പോലുള്ള ആഭ്യന്തര കമ്പനികളെ നീതിപരമല്ലാത്ത വിദേശ മത്സരത്തിൽ നിന്നും സംരക്ഷിക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് യു എസ് വ്യക്തമാക്കി.
കഴിഞ്ഞ മാസം ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒക്ടോബർ ഒന്ന് മുതൽ തീരുവ ചുമത്തുമെന്ന് ട്രംപ് സൂചന നൽകിയിരുന്നുവെങ്കിലും, അത് ഇപ്പോൾ നവംബർ ഒന്നിലേയ്ക്ക് മാറ്റുകയായിരുന്നു. അമേരിക്കൻ കമ്പനികളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ട്രംപിൻ്റെ ‘അമേരിക്കൻ ഫസ്റ്റ്’ വാണിജ്യ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. നിലവിൽ നിലനിൽക്കുന്ന കാനഡ-യു.എസ്.-മെക്സിക്കോ സ്വതന്ത്ര വ്യാപാര കരാർ (CUSMA) വ്യവസ്ഥകൾക്ക് ഈ പുതിയ താരിഫ് പ്രഖ്യാപനം ഒരു വെല്ലുവിളിയാകും.
ട്രക്കിൻ്റെ മൂല്യത്തിന്റെ 64% വടക്കേ അമേരിക്കയിൽ നിന്നുള്ളതാണെങ്കിൽ തീരുവയില്ല എന്നതായിരുന്നു CUSMA-യിലെ വ്യവസ്ഥ. മെക്സിക്കോയിൽ ഹെവി-ഡ്യൂട്ടി ട്രക്കുകൾ നിർമ്മിക്കുന്ന Stellantis പോലുള്ള കമ്പനികൾക്ക് ഇത് കനത്ത തിരിച്ചടിയാകും. കാനഡയുമായി നിലവിൽ സ്റ്റീൽ, മരം തുടങ്ങിയ ഉൽപ്പന്നങ്ങളുടെ താരിഫ് സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഈ പുതിയ നീക്കം വടക്കേ അമേരിക്കൻ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധത്തിൽ കൂടുതൽ സമ്മർദ്ദമുണ്ടാക്കാൻ സാധ്യതയുണ്ട്.







