കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയാറാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. 2019ലാണ് സെലെൻസ്കി യുക്രെയ്ൻ പ്രസിഡന്റായി അധികാരമേറ്റത്. 2024ൽ അധികാരമൊഴിയേണ്ടതായിരുന്നു. 2022ൽ റഷ്യയുമായുള്ള യുദ്ധം ആരംഭിച്ചതിനെ തുടർന്ന് പ്രഡിഡന്റ് പദവിയിൽ തുടരുകയായിരുന്നു.
‘വളരെ പ്രയാസകരമായ ഒരു സമയത്ത് എന്റെ രാജ്യത്തോടൊപ്പം ഉണ്ടാകാനും, രാജ്യത്തെ സഹായിക്കാനും ഞാൻ ആഗ്രഹിച്ചു. യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ലക്ഷ്യം’–സെലെൻസ്കി വാർത്താ ചാനലിനോട് പറഞ്ഞു. വെടിനിർത്തൽ നിലവിൽ വന്നാൽ തിരഞ്ഞെടുപ്പ് നടത്താൻ പാർലമെന്റിനോട് ആവശ്യപ്പെടുമെന്നും യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ ചർച്ച നടത്തിയിട്ടും റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യയും ചൈനയും റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് യുദ്ധത്തിന് ഇന്ധനം പകരുന്നതായി ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ പേരിൽ ഇന്ത്യയ്ക്ക് 50% തീരുവയും ഏർപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അടുത്ത സുഹൃത്തായതിനാൽ വളരെ വേഗം യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ അതിനു സാധിച്ചില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയും പങ്കുവച്ചു.







